കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് സന്ദേശ്ഖാലിയിലെ സ്ത്രീകൾ. നീതി ലഭിക്കും വരെ തൃണമൂൽ സർക്കാർ കൂടെയുണ്ടാകുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു, എന്നാലത് തകർന്നു. ഞങ്ങൾക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ പറ്റി അദ്ദേഹത്തോട് സംസാരിച്ചു. നീതികിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പുതന്നതായും അതിജീവിതമാരിൽ ഒരാൾ പറഞ്ഞു. ബംഗാൾ സന്ദർശനത്തിനിടെയാണ് സ്ത്രീകൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി. ഞങ്ങൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമങ്ങളെ പറ്റി അദ്ദേഹത്തോട് തുറന്നുപറഞ്ഞു. അദ്ദേഹം ഞങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്തു. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന് വോട്ടുചെയ്തവരാണ് ഞങ്ങൾ. പക്ഷേ അവർ ഞങ്ങളെ അപമാനിച്ചു. സംഭവത്തിൽ ഞങ്ങളുമായി സംസാരിക്കാൻ പോലും മുഖ്യമന്ത്രി മമതാ ബാനർജി തയ്യാറായില്ല. പ്രധാനമന്ത്രിയുമായി സംസാരിച്ചപ്പോൾ ഞങ്ങൾക്ക് ആശ്വാസം തോന്നി. അന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാൻ ഇവിടെ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ഞങ്ങൾ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. – അതിജീവിത പറഞ്ഞു.
ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖിന്റെയും കൂട്ടാളികളുടെയും അതിക്രമത്തിനാണ് സന്ദേശ്ഖാലിയിലെ സ്ത്രീകൾ ഇരയായത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്. വികാരാധീനരായി സംസാരിച്ച സ്ത്രീകളെ പ്രധാനമന്ത്രി ആശ്വസിപ്പിച്ചാണ് പറഞ്ഞു വിട്ടത്.