ശ്രീനഗർ: പ്രധാനസേവകൻ ഇന്ന് കശ്മീരിന്റെ മണ്ണിൽ. 6,400 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും. ശ്രീനഗറിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ കേന്ദ്രം റദ്ദാക്കിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണ് ഇന്നത്തേത്.
രണ്ട് ലക്ഷം പേർ റാലിയിൽ പങ്കെടുക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിലാകും ‘വികസിത് ഭാരത് വികസിത് ജമ്മു കശ്മീർ’ പരിപാടി നടക്കുന്നത്. കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി 5,000 കോടിയിലേറെ തുകയുടെ പദ്ധതികൾക്കാണ് തുടക്കം കുറിക്കുക. ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി ആവിഷ്കരിച്ച സ്വദേശി ദർശന് കീഴിൽ 1,400 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും.
ജമ്മു കശ്മീരിൽ പുതുതായി നിയമിച്ച 1,000 സർക്കാർ ജീവനക്കാർക്ക് പ്രധാനമന്ത്രി നിയമന കത്ത് കൈമാറും. വനിതകൾ, കർഷകർ, സംരംഭകർ എന്നിവരുൾപ്പെടെ വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. രാജ്യത്തുടനീളമുള്ള തീർത്ഥാടന കേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും വികസിപ്പിക്കുന്ന 43 പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. “ദേഖോ അപ്നാ ദേശ് പീപ്പിൾസ് ചോയ്‌സ് 2024” എന്ന പേരിൽ രാജ്യവ്യാപകമായ പദ്ധതിക്കും ഇന്ന് തുടക്കമാകും.