ലക്നൗ: സമാജ്വാദി പാർട്ടി എംഎൽഎയുടേയും സഹോദരന്റേയും വീട്ടിൽ വീട്ടിൽ പരിശോധന നടത്തി എൻഐഎ സംഘം. സമാജ്വാദി പാർട്ടി എംഎൽഎ ഇർഫാൻ സോളങ്കിയുടെയും സഹോദരൻ അർഷാദിന്റെയും കാൻപൂരിലെ വസതിയിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. ഇരുവരുടേയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും വീടുകളിലും മറ്റിടങ്ങളിലുമായാണ് റെയ്ഡ് നടന്നത്. ലക്നൗവിൽ നിന്നെത്തിയ പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.
സോളങ്കിന്റെയും സഹോദരന്റെയും കൈവശമുള്ള സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലുമാണ് റെയ്ഡ് നടത്തിയതെന്നാണ് വിവരം. അർഷാദിന്റെ വസതിയിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. വസതിയിൽ സൂക്ഷിച്ചിരുന്ന രേഖകളും സംഘം പരിശോധിച്ചു.
തന്റെ അധികാരം ദുരുപയോഗം ചെയ്ത് ഭൂമി കൈയ്യേറാൻ ശ്രമിച്ച കേസിൽ ഒരു വർഷമായി ജയിലിലാണ് സോളങ്കി. കാൻപൂർ സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് ഇയാളെ കോടതി ശിക്ഷിച്ചത്. സോളങ്കിക്കെതിരെ ഇതുവരെ 17 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സോളങ്കി കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കോടതി ഇയാളുടെ അപേക്ഷ തള്ളുകയായിരുന്നു.