ധരംശാല: യുവതാരം കുൽദീപും 100-ാം ടെസ്റ്റ് കളിക്കുന്ന അശ്വിനും ഒരുപോലെ തിളങ്ങിയപ്പോൾ ധരംശാല ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗസ് സ്കോർ 218ൽ അവസാനിച്ചു. സ്പിന്നർമാരുടെ കണിശതയാർന്ന ബൗളിംഗാണ് കൂറ്റൻ സ്കോറിലേക്ക് കുതിച്ച ഇംഗ്ലണ്ടിനെ ചായക്ക് ശേഷം വീഴ്‌ത്തിയത്. അതേസമയം മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് വിസ്ഫോടന തുടക്കമാണ് രോഹിത്- ജയ്സ്വാൾ സഖ്യം നൽകിയത്.
ഏകദിന ശൈലിയിൽ ബാറ്റ് വീശുന്ന ഇരുവരും അർദ്ധ സെഞ്ച്വറി കടന്നു. ഒരു വിക്കറ്റിന് 105 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 57 റൺസെടുത്ത ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റുമായി കരുത്തറിയിച്ചപ്പോൾ നാലുവിക്കറ്റുമായി അശ്വിൻ പരിചയ സമ്പത്ത് വ്യക്തമാക്കി. 79 റണ്‍സെടുത്ത ഓപ്പണര്‍ സാക്ക് ക്രോലിയാണ് ടോപ് സ്കോറർ. ഇംഗ്ലണ്ട് നിരയിൽ നാലുപേർ രണ്ടക്കം കണ്ടില്ല. പേസർമാർക്ക് വിക്കറ്റ് ഇല്ലാതിരുന്ന മത്സരത്തിൽ ഒരു വിക്കറ്റ് ലഭിച്ചത് രവീന്ദ്ര ജഡേജയ്‌ക്കാണ്.
ടോസ്നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തരക്കേടില്ലാത്ത തുടക്കമാണ് ഓപ്പണമാർ നൽകിയത്. എന്നാൽ കുൽദീപ് യാദവ് ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തിയതോടെ ഇംഗ്ലണ്ട് ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല. വെറ്ററൻ താരം അശ്വിനും ഫോമായതോടെ ബാസ്ബോൾ വീരന്മാർക്ക് മറുപടിയുണ്ടായിരുന്നില്ല.
തുടരെ വിക്കറ്റ് വീഴുമ്പോഴും സമചിത്തതയോടെ ബാറ്റ് വീശിയ ക്രോലിയാണ് ഇംഗ്ലണ്ടിനെ 100 കടത്താൻ സഹായിച്ചത്. നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയ്‌ര്‍സ്റ്റോയെയും (18 പന്തില്‍ 29), ജോ റൂട്ടും (56 പന്തില്‍ 26) പുറത്തായതോടെ ഇംഗ്ലണ്ട് 44.2 ഓവറില്‍ 175-5 എന്ന നിലയിൽ പരുങ്ങി.
പിന്നീട് എല്ലാം പെട്ടെന്നായിരുന്നു.