ലക്നൗ: അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസകൾ അടച്ചുപൂട്ടാൻ യോഗി സർക്കാർ നടപടി ആരംഭിച്ചു. സംസ്ഥാനത്തുടനീളം 13000ലധികം അനധികൃത മദ്രസകൾ ഉണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമ നടപടികൾ തുടങ്ങിയത്. വിദ്യാഭ്യാസത്തിന്റെ മറവിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അനുവദിക്കാനാകില്ലെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
എസ്ഐടി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തുടനീളം 13,000 അനധികൃത മദ്രസകൾ കണ്ടെത്തിയിട്ടുണ്ട്. ഈ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ ഏകദേശം 665,000 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇതിൽ നൂറുകണക്കിന് മതപാഠശാലകൾ വിദേശ ധനസഹായം കൈപ്പറ്റുന്നുണ്ട്. നിയമവിരുദ്ധ മദ്രസകളിൽ ഭൂരിഭാഗവും ഇന്തോ-നേപ്പാൾ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. റിപ്പോർട്ടിന് പിന്നാലെ വിദേശ ഫണ്ടിംഗ് സംബന്ധിച്ച് പരിശോധന നടത്താൻ പ്രത്യേക സംഘത്തെ യുപി സർക്കാർ ചുമതലപ്പെടുത്തി.
മഹാരാജ്ഗഞ്ച്, ശ്രാവസ്തി, ബഹ്‌റൈച്ച് എന്നിവയുൾപ്പെടെ നേപ്പാളിനോട് അതിർത്തി പങ്കിടുന്ന ഏഴ് ജില്ലകളിലാണ് മദ്രസകളിൽ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നതെന്ന് എസ്ഐടിയുടെ റിപ്പോർട്ട് പറയുന്നു. ഓരോ അതിർത്തി ജില്ലയിലും 500-ഓളം മദ്രസകളുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഈ മദ്രസകളിൽ പലതും സംഭാവനകൾ ഉപയോഗിച്ചാണ് നിർമ്മിച്ചതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സംഭാവന നൽകിയവരുടെ പേരുകൾ വെളിപ്പെടുത്താൻ മദ്രസാ അധികൃതർക്ക് കഴിഞ്ഞില്ല. സംസ്ഥാനത്തെ 23,000 മദ്രസകളിലാണ് പ്രത്യേക അന്വേഷണസംഘം പരിശോധ നടത്തിയത്.