ശ്രീനഗർ: വാർത്തകളിൽ നിറഞ്ഞ് ജമ്മു കശ്മീർ സ്വദേശി നാസീം നസീർ ദാർ. നാസീമിനൊപ്പമുള്ള സെൽഫി പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചതോടുകൂടിയാണ് യുവാവ് താരമായി മാറിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി താഴ്വരയിൽ എത്തിയത്. ശ്രീനഗറിൽ നടന്ന വികസിത് ഭാരത് വികസിത് ജമ്മു കശ്മീർ പരിപാടിയിൽ വെച്ച് അദ്ദേഹം പ്രദേശവാസികളുമായി സംവാദിച്ചിരുന്നു. ഇതിനിടയിലാണ് പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെൻ്റ് ജനറേഷൻ പ്രോഗ്രാമിന്റെ ഗുണഭോക്താവായ നാസീമിനെ കണ്ടുമുട്ടിയത്.
‘എന്റെ സുഹൃത്ത് നാസിമിനൊപ്പം അവിസ്മരണീയമായ ഒരു സെൽഫി. അദ്ദേഹം ചെയ്യുന്ന നല്ല പ്രവൃത്തി ആകർഷിച്ചു. പൊതുയോഗത്തിൽ പകർത്തിയ സെൽഫി. അദ്ദേഹത്തെ കണ്ടതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എന്റെ ആശംസകൾ’- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
A memorable selfie with my friend Nazim. I was impressed by the good work he’s doing. At the public meeting he requested a selfie and was happy to meet him. My best wishes for his future endeavours. pic.twitter.com/zmAYF57Gbl
— Narendra Modi (@narendramodi) March 7, 2024
ആരാണ് നാസീം
പുൽവാമ ആസ്ഥാനമായുള്ള തേനീച്ച കർഷകനാണ് നാസീം നസീർ ദാർ. വിക്ഷിത് ഭാരത് പദ്ധതിയുടെ ഗുണഭോക്താവാണ്. 2019-ൽ 50 ശതമാനം സബ്‌സിഡിയോടെ 25 പെട്ടികളുമായാണ് തേനിച്ച വളർത്തൽ ആരംഭിച്ചതെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ സംഭാഷണത്തിനിടെ നാസിം പറഞ്ഞു. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ സംഘടിപ്പിച്ച തേനീച്ച വളർത്തൽ പരിശീലന കോഴ്സിന് ശേഷം 10 തേനീച്ച പെട്ടികൾ സൗജന്യമായി ലഭിച്ചതോടെയാണ് ഈ മേഖലയിലേക്ക് തിരിഞ്ഞത്. പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെൻ്റ് ജനറേഷൻ പ്രോഗ്രാമിന്റെ (പിഎംഇജിപി) സഹായം ലഭിച്ചതൊടെ പെട്ടികളുടെ എണ്ണം 200 ആയി. ആ പദ്ധതി പ്രകാരം, 5 ലക്ഷം രൂപയുടെ സഹായമാണ് നാസീമിന് ലഭിച്ചത്. ഇതാടെ തേനിച്ച കൃഷി കൂടുതൽ വിപുലപ്പെടുത്തി 2020 ൽ സ്വന്തം വെബ്‌സൈറ്റ് ആരംഭിച്ചു. 2023ൽ 5000 കിലോ തേനും 2000 കിലോ അനുബന്ധ ഉത്പന്നങ്ങളും വിറ്റതായി നാസിം പ്രധാനമന്ത്രിയെ അറിയിച്ചു.