യുവ തലമുറയിലെ പെൺകുട്ടികൾക്കായി സ്പോർട്സ് കമ്പനി സ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ ആർമി. വിവിധ കായിക ഇനങ്ങളിൽ പെൺകുട്ടികൾക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. പൂനെയിലും മോവിലും രണ്ട് സ്ഥാപനങ്ങൾ ആരംഭിക്കുമെന്ന് സേന അറിയിച്ചു. കരസേനയിലേക്കുള്ള പരിശീലനമെന്ന നിലയിൽ വികസിപ്പിക്കാനാണ് ലക്ഷ്യമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പൂനെയിലെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട്, മോവിലെ ആർമി മാർക്ക്സ്മാൻഷിപ്പ് എന്നിവിടങ്ങളിലാണ് രണ്ട് യൂണിറ്റുകൾക്ക് തുടക്കം കുറിക്കുന്നത്. ഏപ്രിൽ ആദ്യത്തോടെ പ്രവർത്തനം ആരംഭിക്കുന്ന സ്ഥാപനത്തിന്റെ പേരുവിവരങ്ങളോ മറ്റ് വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല. സ്ത്രീ ശാക്തീകരണവും പുരോഗതിയും രാജ്യത്തിന് വേണ്ടിയുള്ള പ്രയത്നവുമായി സമന്വയിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
പെൺകുട്ടികൾക്ക് ആവശ്യമായ വിദ്യാഭ്യാസം നൽകുക, പ്രതിഭാശാലികളായ യുവ തലമുറയെ വാർത്തെടുക്കുക, ഭരണപരമായ ആവശ്യങ്ങൾ നിറവേറ്റുക, കായികപരമായി വളർത്തിയെടുക്കുക എന്നിവയ്ക്കാണ് ഇതിലൂടെ ഊന്നൽ നൽകുന്നത്. പുനെയിലെയും മോവിലെയും സ്ഥാപനങ്ങളിൽ ലോകോത്തര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളാകും ഉണ്ടായിരിക്കുക. കൂടാതെ സ്പോർട്സ് മെഡിസിൻ സെന്ററും കോച്ചിംഗ് സൗകര്യങ്ങളും പ്രാബല്യത്തിൽ കൊണ്ടുവരും.
അഗ്നിവീറായി എൻറോൾ ചെയ്യുന്നതിനുള്ള അവസരവും പെൺകുട്ടികൾക്ക് ഇതിലൂടെ ലഭിക്കും. കൂടാതെ ഡയറക്ട് എൻട്രി നോൺ-കമ്മീഷൻ ഓഫീസർ, ഡയറക്ട് എൻട്രി ജൂനിയർ കമ്മീഷൻഡ് ഓഫീസർ എന്നീ തസ്തികകളിലേക്ക് നിയമിതരാകാനും അർഹതയുണ്ട്.