തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ മുടങ്ങിയത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയാകുമെന്ന് സിപിഐ. മുന്നണി യോഗത്തിലാണ് സിപിഐയുടെ വിലയിരുത്തൽ. ആറുമാസത്തിലേറെയായി സംസ്ഥാനത്ത് ക്ഷേമപെൻഷൻ മുടങ്ങിയത് തിരഞ്ഞെടുപ്പിനെ വലിയ തോതിൽ ബാധിക്കും. സാധാരണക്കാരന്റെ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ പാർട്ടി പ്രവർത്തകർക്ക് സാധിക്കുന്നില്ല. വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെയുള്ള പ്രചാരണവും ഏൽക്കുന്നില്ല. അതിനാൽ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടുമാസത്തെ പെൻഷനെങ്കിലും വിതരണം ചെയ്യണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. അതിനുള്ള പരിശ്രമമാണ് ധനവകുപ്പ് നടത്തുന്നതെന്ന് മുഖ്യമന്ത്രി മറുപടിയും നൽകി.
സംസ്ഥാനത്ത് തുടർക്കഥയാകുന്ന വന്യജീവി ആക്രമണത്തിലും സർക്കാരിനെതിരെ വലിയ ജനരോക്ഷമുയരുന്നുണ്ട്. വനാതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ ജനരോക്ഷം ശക്തമാണെന്നും സാധാരണക്കാർ സർക്കാരിനെതിരെ തിരിഞ്ഞിട്ടുണ്ടെന്നും സിപിഎം യോഗത്തിൽ ഉൾപ്പെടെ ചർച്ച ഉയർന്നു. പെൻഷനും വന്യജീവി ആക്രമണവുമെല്ലാം ഇടതുമുന്നണി ഗൗരവകരമായാണ് കാണുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.