71-ാം ലോകസുന്ദരി പട്ടം ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്കോവയ്‌ക്ക്. ഇന്ത്യൻ മത്സരാർത്ഥി സിനി ഷെട്ടിക്ക് അവസാന നാലിൽ എത്താനായില്ല. 115 രാജ്യങ്ങളിലെ മത്സരാർത്ഥികളുമായി ഏറ്റുമുട്ടിയാണ് ലോകസുന്ദരി പട്ടത്തിലേക്ക് ക്രിസ്റ്റീന എന്ന നിയമ ബിരുദധാരി നടന്നു കയറിയത്. ലെബനന്റെ യസ്മിന ഫസ്റ്റ് റണ്ണറപ്പായി. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ അരങ്ങേറിയ മത്സരങ്ങൾ വസുധൈവ കുടുംബകത്തിന്റെ വർണ കാഴ്ചയായി മാറി. രണ്ടു വർഷമായി ലോക സുന്ദരിപ്പട്ടത്തിനുടമയായ കരോലിന ബിലാസ്കയാണ് തന്റെ പിൻഗാമിയെ കിരീടമണിയിച്ചത്. കൊവിഡിനെ തുടർന്നാണ് അവർ തുടർച്ചയായി രണ്ടുവർഷം കിരീടം കൈവശം വച്ചത്.
ന്യൂഡൽഹിയിൽ നടന്ന പ്രാഥമിക ഘട്ടത്തിലെ വിജയികളായ 40 പേരാണ് ഇന്നലെ ഫിനാലെയുടെ ഭാഗമായത്. ഇവരിൽനിന്നാണ് 12 പേർ സെമിഫൈനലിലേത്തി. ഭൂഖണ്ഡാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന എട്ടു പേരിൽ നിന്ന് നാലു പേർ ഫൈനൽ റൗണ്ടിൽ മത്സരിച്ചു.
കരൺ ജോഹറും 2013ലെ ലോകസുന്ദരിയായിരുന്ന ഫിലിപ്പൈൻസ് സ്വദേശി മേഗനുമായിരുന്നു അവതാരകർ.
വേൾ ഹ്യുമാനിറ്റേറിയൻ അവാർഡ് നൽകി നിത അംബാനിയെ ആദരിച്ചു.
ബോളിവുഡ് നടിമാരായ കൃതി സനോൻ, പൂജ ഹെഗ്ഡ, സാജിത് നദിയാദ്‍വാല, ഹർഭജൻ സിങ്, രജത് ശർമ, അമൃത ഫഡ്നാവിസ്, വിനീത് ജെയിൻ, ജൂലിയ മോർലി സിബിഇ, ജാമിൽ സയ്ദി എന്നിവരോടൊപ്പം മൂന്ന് മുൻ വിജയികളുമായിരുന്നു മത്സരത്തിന്റെ വിധി കർത്താക്കൾ