തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാർക്ക് ക്രൂരമർദ്ദനം. ആര്യനാട് കെഎസ്ഇബിയിലെ കരാർ ജീവനക്കാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. അജീഷ്, ദിനീഷ്, ശ്രീകുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്. കോട്ടൂർ കാപ്പുകാട് വച്ച് ഉച്ചയോടെയായിരുന്നു സംഭവം.
ഭക്ഷണം കഴിച്ച് വിശ്രമിക്കവെയാണ് കെഎസ്ഇബി ജീവനക്കാർക്ക് നേരെ അക്രമികളുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. മാരകായുധങ്ങളുമായെത്തിയ സംഘം ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് ബൈക്കുകളിലായി ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ജീവനക്കാർ പറഞ്ഞു.
കെഎസ്ഇബി ജീവനക്കാർക്കൊപ്പമുണ്ടായിരുന്ന അഞ്ച് കരാർ ജീവനക്കാർക്കും മർദ്ദനമേറ്റു. പണവും ഒരു പവന്റെ മാലയും അക്രമികൾ കൈക്കലാക്കി കടന്നതായും പരാതിയിൽ പറയുന്നുണ്ട്.