കോഴിക്കോട്: ബിജെപി സ്ഥാനാർത്ഥികളെ പ്രശംസിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ബിജെപിക്ക് കേരളത്തിൽ നല്ല സ്ഥാനാർത്ഥികളാണുഉള്ളത്. തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, കോഴിക്കോട് തുടങ്ങിയ മണ്ഡലങ്ങളിൽ മികച്ച സ്ഥാനാർഥികളാണ്. ഇവിടെയാെല്ലാം പോരാട്ടം എൽഡിഎഫും ബിജെപിയും തമ്മിലാണ്. കോൺഗ്രസ് പ്രബല ശക്തിയല്ലാതായെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.
എല്ലായിടത്തും ബിജെപിക്കുള്ളത് നല്ല സ്ഥാനാർത്ഥികളാണ്. തിരുവനന്തപുരത്ത് ബിജെപി മത്സരിപ്പിക്കുന്നത് കേന്ദ്രമന്ത്രിയെയാണ്. ആറ്റിങ്ങലിലും കേന്ദ്രമന്ത്രിയാണ് മത്സരിക്കുന്നത്. അതുപോലെ മറ്റ് പല മണ്ഡലങ്ങളിലും നല്ല സ്ഥാനാർത്ഥികളാണ്. അവർ നിർത്തിയിരിക്കുന്ന സ്ഥാനാർത്ഥികളിൽ പലരും പ്രമുഖ നേതാക്കളാണ്. കോഴിക്കോട്ട് എം.ടി. രമേശുണ്ട്. ഇത്തരത്തിൽ കരുത്തരായ സ്ഥാനാർത്ഥികളെ നിർത്തി മത്സരിക്കുന്നു. കോൺഗ്രസിൽനിന്ന് കൂടുതൽ ആളുകൾ പോയിക്കൊണ്ടിരിക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂരിൽ സുരേഷ് ഗോപിയാണ് പക്ഷേ സുരേഷ് ഗോപി ജയിക്കാനുള്ള സാധ്യതയില്ല. സിനിമയും രാഷ്‌ട്രീയവും രണ്ടാണ്. സിനിമയാണ് രാഷ്‌ട്രീയമെന്ന് ധരിച്ചാൽ അബദ്ധമാണ്. അദ്ദേഹത്തിന് അങ്ങനെയൊരു ധാരണയുണ്ടെന്നാണ് തോന്നുന്നതെന്ന് ഇ.പി പറഞ്ഞു.















