നവിമുംബൈ: നെയ്ത്തുകാരെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയായ ഏക്ത മാളിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. വീഡിയോ കോൺഫറൻസ് വഴിയാണ് മാൾ ഉദ്ഘാനം ചെയ്തത്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏക്ത മാൾ സംരംഭം ആരംഭിച്ചു.
കരകൗശലത്തൊഴിലാളികൾ, നെയ്ത്തുകാർ, ചെറുകിട സംരംഭകർ, വനിതാ സ്വയം സഹായ സംഘങ്ങൾ, കർഷകർ എന്നിവർക്ക് പ്രാദേശികമായി നിർമിക്കുന്ന വസ്തുക്കൾ വിൽക്കാൻ ഒരു വിപണി ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങൾക്ക് പ്രത്യേക സഹായം നൽകുന്ന സ്കീം പലിശ രഹിത വായ്പയും നൽകുന്നു. രാജ്യത്തുടനീളമുള്ള യൂണിറ്റി മാളുകൾക്കായി കേന്ദ്രം 5,000 കോടി രൂപയാണ് അനുവദിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് കുറഞ്ഞത് 100 കോടി രൂപയോളം ഇൻസെൻ്റീവ് ലഭിക്കും.
കേന്ദ്ര സർക്കാർ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ആസൂത്രണം ചെയ്തിട്ടുള്ള ഏകതാ മാളിന്റെ വികസനത്തിനായി ഉൽവെയെ തിരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് മാളിന്റെ ഭൂമി പൂജയെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. രാജ്യത്തുടനീളമുള്ള ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള കരകൗശല തൊഴിലാളികൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ ഇത് വഴിയൊരുക്കുമെന്ന് ഷിൻഡെ പറഞ്ഞു. 28 സംസ്ഥാനങ്ങളുടെയും 8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും സംസ്കാരം റായ്ഗഡ് ജില്ലയിലെ നവി മുംബൈയിലെ ഉൽവെ നോഡിൽ പ്രദർശിപ്പിക്കും ഷിൻഡെ പറഞ്ഞു.