ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഒരിക്കലും പിൻവലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും മോദി സർക്കാർ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വാർത്താ ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘നമ്മുടെ രാജ്യത്ത് കുടിയേറിയ അഭയാർത്ഥി സമൂഹത്തിന് ഇന്ത്യൻ പൗരത്വം ഉറപ്പാക്കാനുള്ള പരമാധികാര അവകാശമാണ് പൗരത്വ ഭേദഗതി നിയമം. ഇതിൽ എങ്ങനെ വിട്ടുവീഴ്ച ചെയ്യാൻ സാധിക്കും. പീഡിപ്പിക്കപ്പെടുന്നവരുടെ അവകാശങ്ങൾ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
കോൺഗ്രസ് ഇനി അധികാരത്തിൽ വരില്ലെന്ന് ഇൻഡി മുന്നണിക്ക് പോലും അറിയാവുന്ന കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കരുത്തുറ്റ സർക്കാരാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. ഇത് പിൻവലിക്കുക എന്നത് അസാധ്യമായ കാര്യമാണ്. അത് റദ്ദാക്കാൻ ആഗ്രഹിക്കുന്നവർ അധികാരത്തിലെത്തില്ല. സിഎഎ ഒരിക്കലും ഭരണഘടനാ വ്യവസ്ഥകൾ ലംഘിക്കുന്നില്ല. ഇത് സാമൂഹികവും ഭരണഘടനാപരവുമായ നമ്മുടെ ഉത്തരവാദിത്തമാണ്.
അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ മതപീഡനം നേരിടുന്നവർക്കുള്ള നിയമമാണിത്. അയൽ രാജ്യങ്ങളിലുള്ള ന്യൂനപക്ഷ സമുദായത്തിന് പൗരത്വം നൽകുമെന്ന് 2019-ലെ പ്രകടനപത്രികയിൽ ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപിയ്ക്ക് വ്യക്തമായ ഒരു അജണ്ടയുണ്ട്. കൊറോണ മഹാമാരി കാരണമാണ് ഇത് നടപ്പിലാക്കാൻ വൈകിയത്. നാല് വർഷത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് ഞാൻ ഉൾപ്പെടെയുള്ള നേതാക്കൾ അന്ന് പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങൾക്ക് അവകാശങ്ങളും നീതിയും നൽകുക എന്നതാണ് ബിജെപിയുടെ പ്രഥമ ലക്ഷ്യം’- അമിത് ഷാ പറഞ്ഞു.