ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശമേകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈയും മറ്റ് ബിജെപി നേതാക്കളും ചേർന്ന് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു.
തമിഴ് മണ്ണിലെത്തിയ പ്രധാനമന്ത്രിയ്ക്ക് ആവേശോജ്ജ്വലമായ വരവേൽപ്പ് നൽകിയാണ് ബിജെപി പ്രവർത്തകരും ജനങ്ങളും സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നെല്ലായി, തെങ്കാശി, തൂത്തുക്കുടി, രാമനാഥപുരം, മധുര, ഡിണ്ടിഗൽ, തേനി എന്നീ ജില്ലകളിലെ 2,000 പോലീസ് ഉദ്യോഗസ്ഥരെയാണ് കന്യാകുമാരിയിൽ വിന്യസിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങൾ നടക്കുന്ന വേദിയിലും പരിസര പ്രദേശങ്ങളിലും 150-ലധികം നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കന്യാകുമാരിയിലെ പൊതു സമ്മേളനത്തിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി പത്തനംതിട്ടയിലേക്ക് തിരിക്കും.