മലപ്പുറം: അരീക്കോട് ഫുട്ബോൾ മത്സരത്തിനിടയിൽ ആക്രമിക്കപ്പെട്ട ഐവറി കോസ്റ്റ് താരത്തിനെതിരെ കേസെടുത്ത് പോലീസ്. മലപ്പുറം അരീക്കോട് പോലീസാണ് ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയറിനെതിരെ കേസെടുത്തത്. അരീക്കോട് സ്വദേശിയുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
കളികാണാനെത്തിയ തന്നെ ഹസൻ മർദ്ദിച്ചെന്നാണ് അരിക്കോട് സ്വദേശിയുടെ പരാതി. ഭീഷണിപ്പെടുത്തൽ, മർദ്ദിക്കൽ,അസഭ്യം പറയൽ,തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലപ്പുറം അരീക്കോട് ചെമ്രകാട്ടൂരിൽ കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. ഫുട്ബോൾ ടൂർണമെന്റിനിടെയാണ് അതിക്രമം നടന്നത്. മത്സരത്തിനിടെ കാണികളോട് താരം മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ വിദേശതാരത്തെ മർദ്ദിച്ചത്.
പിന്നാലെ ഐവറി കോസ്റ്റില്‍ നിന്നുള്ള ഫുട്ബോള്‍ താരമായ ഹസന് ജൂനിയര്‍ ജില്ലാ പോലീസിൽ പരാതി നൽകി. സംഘർഷത്തിന്റെ ദൃശ്യങ്ങൾ സഹിതം സമർപ്പിച്ചാണ് പരാതി നൽകിയത്. കാണികള്‍ വംശീയാധിക്ഷേപം നടത്തിയതായും പരാതിയിലുണ്ട്. കാണികളോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു ഒരു വിഭാഗം ആളുകള്‍ താരത്തിനെ മർദ്ദിച്ചത്.