ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനായി ഭാരതം കൈക്കൊണ്ട സുപ്രധാന തീരുമാനത്തെ ആസ്പദമാക്കി നിർമ്മിച്ച ‘ആർട്ടിക്കിൾ 370’ സിനിമ ആഗോള ബോക്‌സോഫീസിൽ 100 കോടി ക്ലബിൽ. ചിത്രം ഇറങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് 100 കോടി ക്ലബിൽ ആർട്ടിക്കിൾ 370 ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നും മാത്രമായി 73 കോടി രൂപയിലധികവും ചിത്രത്തിന് നേടാൻ സാധിച്ചു. യാമി ഗൗതമിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആദിത്യ സുഹാസ് ജാംബലെയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് ആർട്ടിക്കിൾ 370.
സിനിമയെ പ്രേക്ഷകർ ഏറ്റെടുത്തതിലുള്ള സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ യാമി ഗൗതം. താരത്തിന്റെ ഫെയസ്ബുക്കിലൂടെയാണ് സിനിമ 100 കോടി കടന്ന വിവരം പങ്കുവച്ചിരിക്കുന്നത്. ‘The power of people. The power of a promise. The power of love’ എന്ന ടാഗ് ലൈനോടെയാണ് യാമി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ഫെബ്രുവരി 23നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. റീലീസ് ചെയ്ത് ഒരാഴ്ചയ്‌ക്കുള്ളിൽ തന്നെ 44 കോടി രൂപയിലധികം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. ഭാരത ചരിത്രത്തിന് സംഭവിച്ച ഏറ്റവും വലിയ തെറ്റായ ആർട്ടിക്കിൾ 370 പിൻവലിക്കാൻ ആർജവം കാണിച്ചത് മോദി സർക്കാരാണ്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാൻ കേന്ദ്രസർക്കാർ സ്വീകരിച്ച മുന്നൊരുക്കളും കശ്മീർ താഴ്‌വരയിൽ ഭീകരവാദത്തിനെതിരെയും തീവ്രവാദത്തിനെതിരെയും പോരാടിയ പ്രത്യേക സുരക്ഷാ സംഘത്തിന്റെയും കഥയാണ് ആർട്ടിക്കിൾ 370 പറയുന്നത്. ചിത്രം 100 കോടി ക്ലബിൽ എത്തി നിൽക്കുമ്പോൾ ആർട്ടിക്കിൾ 370 ജനങ്ങൾ ഇരും കയ്യും നീട്ടി സ്വീകരിച്ചുവെന്നതിന്റെ തെളിവ് കൂടിയാണ് നിലയ്‌ക്കാതെയുള്ള ചിത്രത്തിന്റെ പ്രദർശനം.















