കൊളറാഡോ: വളർത്തു പല്ലി കടിച്ചതിന് പിന്നാലെ 52-കാരന് ദാരുണാന്ത്യം. യുഎസിലെ കൊളറാഡോ സ്വദേശി ക്രിസ്റ്റഫർ വാർഡാണ് മരിച്ചത്. ഇയാൾക്ക് രണ്ട് വളർത്തുപല്ലികൾ ഉണ്ടായിരുന്നു. ഗില മോൺസ്റ്റേഴ്സ് വിഭാഗത്തിൽപ്പെട്ട പല്ലികളെയായിരുന്നു ക്രിസ്റ്റഫർ വളർത്തിയിരുന്നത്.
കടിയേറ്റതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം നാല് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയത്തിന്റെയും കരളിന്റേയും പ്രവർത്തനങ്ങളെ പല്ലിയുടെ വിഷം ബാധിച്ചുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നാല് മിനിറ്റോളം പല്ലി കടിച്ചതായും ശേഷം അബോധാവസ്ഥയിലായ ക്രിസ്റ്റഫറിനെ രണ്ട് മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അധികൃതർ അറിയിച്ചു. ആശുപത്രിയിലെത്താൻ വൈകിയതിനാൽ ക്രിസ്റ്റഫറിന്റെ നില ഗുരുതരമായിരുന്നു.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ യുഎസിൽ ആദ്യമായാണ് ഗില മോൺസ്റ്റർ കടിച്ചതിനെ തുടർന്ന് ഒരാളുടെ ജീവൻ നഷ്ടപ്പെടുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ക്രിസ്റ്റഫറിന്റെ മരണത്തിന് ശേഷം രണ്ട് വളർത്തുപല്ലികളെയും അദ്ദേഹത്തിന്റെ സുഹൃത്ത് അനിമൽ കൺട്രോൾ ഓഫീസിൽ ഏൽപ്പിച്ചു.
കൊളറാഡോയിലെ നിയമമനുസരിച്ച് ഗില മോൺസ്റ്ററിനെ കൈവശം വയ്‌ക്കണമെങ്കിൽ പെർമിറ്റ് ആവശ്യമാണ്. എന്നാൽ ക്രിസ്റ്റഫർ പെർമിറ്റ് വാങ്ങിയിരുന്നില്ലെന്നും കൊളറാഡോ പാർക്ക്സ് ആൻഡ് വൈൽഡ് ലൈഫ് വക്താവ് അറിയിച്ചു.