ശ്രീനഗർ: തീവ്രവാദ ബന്ധം വ്യക്തമായതിനെ തുടർന്ന് ജമ്മുകശ്മീരിൽ അദ്ധ്യാപകനെ ജോലിയിൽ പിരിച്ചുവിട്ടു. കുൽഗാം ജില്ലയിലെ സർക്കാർ സ്‌കൂൾ അദ്ധ്യാപകനായ മൻസൂർ അഹമ്മദ് ലാവെയെയാണ് പുറത്താക്കിയത്. ദേശീയ സുരക്ഷ മുൻനിർത്തിയുള്ള ഭരണഘടനയുടെ 311-ാം വകുപ്പ് പ്രകാരമാണ് നടപടി.
ദക്ഷിണ കശ്മീർ ജില്ലയിലെ മസ്ഗാം നിവാസിയായ മൻസൂർ അഹമ്മദ് ലാവെ തീവ്രവാദ സ്വഭാവമുള്ള പ്രവർത്തനങ്ങളിൽ പങ്കെടുത്തതായി രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ദംഹൽ ഹൻജിപോറ പോലീസ് സ്റ്റേഷനിൽ രണ്ട് എഫ്ഐആറുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2016ൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധം നടത്താൻ ഇയാൾ ആഹ്വാനം ചെയ്തിരുന്നു. മൻസൂർ അഹമ്മദ് ലാവെയുടെ നേതൃത്വത്തിലുള്ള ജനക്കൂട്ടം ദംഹാൽ ഹൻജിപോറ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിക്കുകയും ചെയ്തു. പോലീസ് സ്‌റ്റേഷന് ഇവർ തീയിട്ടതായും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. 2016 സെപ്തംബർ 10-ന് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം സേനയ്‌ക്ക് നേരെ കല്ലെഞ്ഞ് വെടിയുതിർത്തുമായി ബന്ധപ്പെട്ടാണ് മറ്റൊരു എഫ്ഐആർ.
“രാജ്യത്തിന്റെ സുരക്ഷയ്‌ക്കെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാൻ വിദ്യാർത്ഥികളെ നയിക്കേണ്ട ഉത്തരവാദിത്തം ഒരു അദ്ധ്യാപകനെന്ന നിലയിൽ മൻസൂർ അഹമ്മദ് ലാവെയ്‌ക്കുണ്ട് , വിദ്യാർത്ഥികളിൽ വിഘടനവാദം വളർത്താനും ഇയാൾ ശ്രമിച്ചിരുന്നു. സർക്കാർ സർവീസിലിരുന്ന് ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നവരോട് സഹിഷ്ണുതയില്ലാത്ത നയമാണ് കശ്മീർ ഭരണകൂടം സ്വീകരിച്ചിരിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. കശ്മീരിൽ ഇതുവരെ 56 സർക്കാർ ഉദ്യോഗസ്ഥരെ ഭരണഘടനയുടെ 311-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ പ്രകാരം പിരിച്ചുവിട്ടിട്ടുണ്ട്.