സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധി ഘട്ടങ്ങളിലും പാകിസ്താൻ തങ്ങളുടെ ആയുധശേഖരം വർധിപ്പിക്കുകയാണ്. ചൈനയിൽ നിന്ന് ആയുധങ്ങൾ വാങ്ങിയാണ് തങ്ങളുടെ ശക്തി വർധിപ്പിക്കാൻ പാകിസ്താൻ ശ്രമിക്കുന്നത് . എന്നാൽ ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിനോട് കിടപിടിക്കാൻ പാകിസ്താന് ഇന്നും കഴിയുന്നില്ല . പാകിസ്താൻ പ്രതിരോധ വിദഗ്ധരും ഇത് അംഗീകരിക്കുന്നുണ്ട്.
ഈ വർഷം ജനുവരിയിൽ ഗ്ലോബൽ ഫയർ പവർ സൈന്യത്തിന്റെ ആഗോള റാങ്കിംഗ് പുറത്തിറക്കിയിരുന്നു, അതിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. പാകിസ്താൻ സൈന്യം ഒമ്പതാം സ്ഥാനത്താണ്. പാകിസ്താൻ പ്രതിരോധ വിദഗ്ധർ തന്നെ ഇന്ത്യൻ സൈന്യം തങ്ങളുടെ രാജ്യത്തേക്കാൾ ശക്തമാണെന്ന് തുറന്നു പറയുകയും ചെയ്യുന്നു .
എല്ലാ കാര്യങ്ങളിലും ഇന്ത്യൻ സൈന്യം പാക് സൈന്യത്തേക്കാൾ ശക്തമാണെന്ന് അക്കാദമിക്, പ്രതിരോധ വിദഗ്ധൻ ഖമർ ചീമ പറയുന്നു. 14 ലക്ഷം പേരുടെ സൈന്യമാണ് ഇന്ത്യയിലുള്ളതെന്നും അതിൽ എട്ട് ലക്ഷത്തോളം പേർ സജീവ സൈനികരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാകിസ്താനിൽ ഏകദേശം 6.5 ലക്ഷം സൈനിക ഉദ്യോഗസ്ഥരേയുള്ളൂ. സൈനിക ബഡ്ജറ്റ്, സൈനികരുടെ എണ്ണം തുടങ്ങി എല്ലാ കാര്യങ്ങളിലും ഇന്ത്യ പാകിസ്താനേക്കാൾ മികച്ചതാണ്. ഇപ്പോൾ മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മികച്ചതാണ്. ഇന്ന് അമേരിക്കയിലും യൂറോപ്പിലും ഇസ്രയേലിലുമുള്ള ആരിൽ നിന്നും ഇന്ത്യയ്ക്ക് ആയുധങ്ങൾ വാങ്ങാം. പണമുള്ളതിനാൽ ഇന്ത്യക്ക് ഏത് രാജ്യത്തുനിന്നും ആയുധം വാങ്ങാം. രാവിലെ എഴുന്നേറ്റു ചെക്കിൽ ഒപ്പിട്ടാൽ മതി, ഏതു രാജ്യത്തുനിന്നും ആയുധങ്ങൾ വാങ്ങാം. പാകിസ്താന് അങ്ങനെയൊരു സ്കോപ്പില്ല.- അദ്ദേഹം പറയുന്നു.
ഇന്ത്യയ്ക്ക് ഏകദേശം 2,300 വിമാനങ്ങളുണ്ട്, പാകിസ്താന്റെ പക്കലുള്ളത് 1,400 വിമാനങ്ങൾ മാത്രം. ഇന്ത്യക്ക് 600 യുദ്ധവിമാനങ്ങളും 31 സ്ക്വാഡ്രണുകളുമുണ്ട്. 387 വിമാന യുദ്ധവിമാനങ്ങളാണ് പാകിസ്താനുള്ളത്. അതിൽ ഭൂരിഭാഗവും അമേരിക്ക, ചൈന, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്ന് ലഭിച്ച പഴയ ആയുധങ്ങളാണ് . ഫ്രാൻസും , അമേരിക്കയുമൊക്കെ ഇപ്പോൾ ഇന്ത്യയ്ക്കൊപ്പമാണ് . നമുക്ക് അവശേഷിക്കുന്നത് ചൈന മാത്രമാണ്.- ഖമർ ചീമ പറയുന്നു.