ന്യൂഡൽഹി: ഇന്ത്യ അഭൂതപൂർവ്വമായ വളർച്ചയിലേക്ക് കുതിക്കുന്നതായി ക്രെഡിറ്റ് റേറ്റിംഗ് ഇൻഫർമേഷൻ സർവീസസ് ഓഫ് ഇന്ത്യ ലിമിറ്റഡ് (CRISIL). അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.8 ശതമാനമായിരിക്കുമെന്നാണ് ക്രിസിൽ റേറ്റിംഗ്സ് പ്രവചിക്കുന്നത്. 2031-ഓടെ ഭാരതം ഉയർന്ന വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടുമെന്നും സമ്പദ് വ്യവസ്ഥ ഏഴ് ട്രില്യൺ ഡോളറായി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ വർഷം 7.6 ശതമാനം വളർച്ചയാണ് അനുമാനിക്കുന്നതെന്നും ക്രിസിൽ ഇന്ത്യ പ്രവചിക്കുന്നു. അടുത്ത അഞ്ച് സാമ്പത്തിക വർഷങ്ങൾ നിർണായകമാണ്. ഈ കാലയളവിൽ ശരാശരി വളർച്ച നിരക്ക് 6.7 ശതമാനമായിരിക്കും. പ്രധാനമന്ത്രി ഉറപ്പ് നൽകുന്നത് പോലെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും റിപ്പോർട്ടിലുണ്ട്. പ്രതിശീർഷ വരുമാനും 2031-ഓടെ 4,500 ഡോളറായി ഉയർന്ന് ഇടത്തരം വരുമാനം വിഭാഗത്തിലേക്ക് ഉയരുമെന്നും ക്രിസിൽ വ്യക്തമാക്കുന്നു.
യുഎസ്, ചൈന, ജപ്പാൻ, ജർമ്മനി എന്നിവയ്‌ക്ക് ശേഷം 3.6 ട്രില്യൺ യുഎസ് ഡോളറിന്റെ വരുമാനമുള്ള ഇന്ത്യ, നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. പ്രധാന മേഖലയിലെ പരിഷ്കാരങ്ങൾ, വിതരണ ശൃംഖലയിലെ വൈവിധ്യവത്കരണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിവിധ കാര്യങ്ങൾ സമ്പദ് വ്യവസ്ഥയ്‌ക്ക് കരുത്തേകുമെന്നാണ് വിലയിരുത്തൽ. വേഗത്തിൽ വളരുന്ന ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹന മേഖല എന്നിവ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാകും.