രോഹിത്തിനെ ഒഴിവാക്കി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തന്നെ പരിഗണിച്ചതിൽ ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങളുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ. തനിക്കും രോഹിത്തിനുമിടയിൽ പ്രശ്‌നങ്ങളൊന്നുമില്ല. ടീമിൽ തന്നെ സഹായിക്കാൻ രോഹിത് കൂടെയുണ്ടാകുമെന്നും സഹായം ആവശ്യമുണ്ടെങ്കിൽ അദ്ദേഹത്തോട് ചോദിക്കുമെന്നും പാണ്ഡ്യ പറഞ്ഞു. നായകനായതിന് ശേഷമുള്ള വാർത്ത സമ്മേളനത്തിലായിരുന്നു പ്രതികരണം.
അദ്ദേഹത്തിന് കീഴിലാണ് മുംബൈ എല്ലാ നേടിയത്. അതെനിക്ക് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. അതിനാണ് ഞാൻ ശ്രമിക്കുന്നത്. ക്യാപ്റ്റൻ സ്ഥാനത്ത് എന്നെ സഹായിക്കാൻ രോഹിത് എപ്പോഴും ഉണ്ടാവുമെന്നുറപ്പാണ്. ഇതുവരെയും രോഹിത്തുമായി സംസാരിച്ചിട്ടില്ല. രണ്ടു മാസമായി അദ്ദേഹം യാത്രകളിലായതിനാലാണത്. തിരിച്ചെത്തിയാൽ ഉടൻ സമ്മതിക്കും.
മുംബൈ ഇന്ത്യൻസിനായി അരങ്ങേറിയതിന് ശേഷം എന്റെ ജീവിതം ആകെ മാറി. സ്വന്തം ടീമിലേക്ക് മടങ്ങിയെത്തിയതിൽ അതീവ സന്തോഷവാനാണ്. വാങ്കഡെയിലെ ആരാധകർക്ക് മുന്നിൽ കളിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. തന്റെ കീഴിൽ അദ്ദേഹം കളിക്കുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. ടീമിൽ വ്യത്യാസമുണ്ടാകില്ല. ഇതൊരു പുതിയ അനുഭവമാണ്. കാരണം, കരിയറിൽ ഞാൻ അദ്ദേഹത്തിന് കീഴിലാണ് കളിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ എന്റെ തോളിന് താങ്ങായി അദ്ദേഹത്തിന്റെ കരം എപ്പോഴുമുണ്ടാകും.
ക്യാപ്റ്റനെ മാറ്റിയതിൽ ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായ പ്രതിഷേധത്തെക്കുറിച്ചും ഹാർദിക് മറുപടി നൽകി. അവർക്ക് പ്രതിഷേധിക്കാൻ എല്ലാ അവകാശമുണ്ട്. അത് ഞങ്ങൾ ബഹുമാനിക്കുന്നു. അതേസമയം, ഇത് സ്‌പോർട്‌സാണ്. ഞങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങളെ കുറിച്ച് മാത്രമെ ചിന്തിക്കുന്നുള്ളു. ആരാധകരോട് വലിയ കടപ്പാടുണ്ട്. എന്തും പറയാനുള്ള നിങ്ങളുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു. സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിലാണ് ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.