കെഎസ്ആർടിസി ആരംഭിക്കാനിരിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളിൽ ആദ്യം പരിശീലനം നടത്തുക ഹെവി വാഹനങ്ങളിൽ. ഇതിനോടനുബന്ധിച്ച് 22 ബസുകൾ സജ്ജമായി. ജീവനക്കാരിൽ നിന്നും യോഗ്യരായ 22 പേരെ തിരഞ്ഞെടുത്തു. ഇവരെ പരിശീലകരായി നിയോഗിച്ചാകും ഡ്രൈവിംഗ് സ്‌കൂളിനുള്ള അപേക്ഷ സമർപ്പിക്കുക. ബസ് മുഖേന ഡ്രൈവിംഗ് സ്‌കൂളിന് ലൈസൻസ് നേടിയ ശേഷം മറ്റ് വാഹനങ്ങളും ഉൾക്കൊള്ളിക്കുകയാണ് പദ്ധതി.
22 സ്‌കൂളുകളിലേക്കും പുതിയ കാറുകളും ഇരുചക്രവാഹനങ്ങളും വാങ്ങുമെന്ന് അധികൃതർ അറിയിച്ചു. അട്ടക്കുളങ്ങര, എടപ്പാൾ, അങ്കമാലി, പാറശ്ശാല, ഈഞ്ചക്കൽ, ആനയറ, ആറ്റിങ്ങൽ, ചാത്തന്നൂർ, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി, നിലമ്പൂർ, പൊന്നാനി, ചിറ്റൂർ, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കുക.
മാർച്ച് 30-നുള്ളിൽ ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കണമെന്നാണ് നിർദ്ദേശം. ഡ്രൈവിംഗ് സ്‌കൂളുകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും മോട്ടോർ വാഹന വകുപ്പിൽ നിന്ന് നിന്ന് ലൈസൻസ് നേടുന്നതിനും ഡിപ്പോ മേധാവികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ആവശ്യ രേഖകൾ ഉൾപ്പെടെ ഉടൻ തന്നെ ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കണം. ക്ലാസ് റൂം, പരിശീലന ഹാൾ, വാഹനങ്ങൾ, മൈതാനം, ഓഫീസ്, പാർക്കിംഗ് സൗകര്യം, ടെസ്റ്റിംഗ് ഗ്രൗണ്ട് എന്നിവയാണ് തയ്യാറാക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.