ഇടുക്കി: സിപിഎം നേതാവും എംഎൽഎയുമായ എം.എം മണിയുടെ അസഭ്യ പരാമർശം വീണ്ടും വിവാദത്തിൽ. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് വച്ച് നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു നേതാവിന്റെ അസഭ്യ വർഷം. ഇടുക്കിയിലെ യുഡിഎഫ് നേതാക്കളെ പെണ്ണുപിടിയനെന്നും ഷണ്ഡനെന്നുമായിരുന്നു മണി വിശേഷിപ്പിച്ചത്.
‘‘പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വച്ചിട്ടുണ്ട്. ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിനു വേണ്ടി. നാടിനു വേണ്ടി പ്രസംഗിച്ചോ. ചുമ്മാ പൗഡറിട്ട് ബ്യൂട്ടിപാർലറിൽ കയറി പടവും എടുത്ത് നടക്കുന്നു. ഷണ്ഡൻ. ഷണ്ഡൻമാരെ ഏൽപ്പിക്കുകയാണെങ്കിൽ ഏൽപിച്ചോ, വോട്ടു ചെയ്തവരൊക്കെ അനുഭവിച്ചോ. ഇപ്പോ ഒലത്താമെന്ന് പറഞ്ഞ് പിന്നേം വന്നിരിക്കുവാ..’’– എന്നായിരുന്നു മണിയുടെ പരാമർശം. കൂടാതെ ഇടുക്കിയിലെ മറ്റൊരു യുഡിഎഫ് നേതാവിനെ പെണ്ണുപിടിയനെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു എം.എം മണി പ്രസംഗം നിർത്തിയത്.
എം.എം മണിയുടെ അസഭ്യ പരാമർശം പുതുമയുള്ളതല്ലെങ്കിലും ഇക്കാര്യത്തിൽ സിപിഎം നേതൃത്വം സ്വീകരിക്കുന്ന മൃദുസമീപനവും നിശബ്ദതയും വലിയ ആക്ഷേപത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ‘പൊളിറ്റിക്കൽ കറക്ട്ന’സിനെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ഇടത് അനുകൂലികളും സാംസ്കാരിക പ്രവർത്തകരും എം.എം മണിയുടെ അസഭ്യ പരാമർശങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന പ്രവണത സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. നാടൻ പ്രയോഗമെന്നും ഇടുക്കിക്കാരന്റെ വാമൊഴിയെന്നും ലേബൽ നൽകിയാണ് മണിയുടെ വഴിവിട്ട പരാമർശങ്ങളെ സിപിഎം പ്രതിരോധിക്കുന്നത്.