തിരുവനന്തപുരം: സംസ്ഥാനത്തെ ടെക്‌സ്റ്റൈൽ ഷോറൂമുകളിൽ തൊഴിൽ വകുപ്പിന്റെ മിന്നൽ പരിശോധന. പരിശോധനയിൽ 300-ൽ അധികം നിയമലംഘനം നടത്തിയതായി ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. 82 ടെക്‌സ്റ്റൈൽ ഷോറൂമുകളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
കേരളാ ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, മിനിമം വേതന നിയമം, പേയ്‌മെന്റ്് ഓഫ് വേജസ്, മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്‌സ് നിയമം എന്നീ തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ജോലിസ്ഥലത്ത് ഇരിക്കുന്നതിനുള്ള അവകാശം, ബാലവേല എന്നിവ സംബന്ധിച്ചും പരിശോധന നടത്തി.
റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ, ജില്ലാ ലേബർ ഓഫീസർമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 3,724 ജീവനക്കാർ ജോലി ചെയ്യുന്നതിൽ 710 തൊഴിലാളികൾക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും കമ്മീഷണർ അറിയിച്ചു.