ന്യൂഡൽഹി: നരേന്ദ്രമോദിയെ വിമർശിച്ചിരുന്നതിൽ നിന്നും ഇന്ന് പിന്തുണയ്‌ക്കുന്നതിലേക്ക് എത്തിച്ചത് കാശ്മീരിൽ കണ്ട മാറ്റങ്ങളാണെന്ന് വ്യക്തമാക്കി ജെഎൻയു മുൻ വിദ്യാർത്ഥിനി ഷെഹല റാഷിദ്. റൈസിംഗ് ഭാരത് സമ്മിറ്റ് 2024ലായിരുന്നു ഷെഹലയുടെ പരാമർശം.
“ഞാൻ 180 ഡിഗ്രി യൂ-ടേൺ തിരിഞ്ഞുവെന്നാണ് പലരും പറയുന്നത്. പക്ഷെ, വസ്തുതയിതാണ്.. യഥാർത്ഥത്തിൽ ഞാനല്ല മാറിയത്. കശ്മീരിലെ സാഹചര്യങ്ങളാണ് മാറിയത്. ആ മാറ്റത്തെ ഞാൻ അംഗീകരിക്കുന്നു. അതാണ് എന്നിലുണ്ടായ മാറ്റം.” 2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീർ താഴ്വരയിലുണ്ടായ മാറ്റങ്ങളെയും വികസനങ്ങളെയും പരാമർശിച്ചുകൊണ്ട് ഷെഹല റാഷിദ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്കായി കശ്മീർ ജനത തടിച്ചുകൂടിയത് നാം കണ്ടതാണ്. ഈ ഭരണകൂടത്തെ പുകഴ്‌ത്തുകയെന്നതല്ല തന്റെ അജണ്ട. നിരന്തരമായ പവർ കട്ട് ഉൾപ്പടെ പല പ്രശ്നങ്ങളും ഇപ്പോഴും പരിഹരിക്കപ്പെടേണ്ടതുണ്ട്. എന്നാൽ പത്ത് വർഷം മുമ്പുണ്ടായിരുന്ന പല പ്രശ്നങ്ങളും ഇന്ന് കശ്മീർ ജനത അഭിമുഖീകരിക്കേണ്ടി വരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഷെഹല പുകഴ്‌ത്തി. ചിലപ്പോഴൊക്കെ മുതിർന്നവർ പറയുന്നത് കേൾക്കുക എന്നതിൽ തെറ്റൊന്നുമില്ല. വികസിത ഭാരതമെന്നത് ഭരണകൂടത്തിന്റെ അടുത്ത 25 വർഷത്തേക്കുള്ള വർക്കിംഗ് മോഡലും മികച്ച മാതൃകയുമാണ്,. മോദിയുടെ അനുഭവസമ്പത്ത് തനിക്കുള്ളതിനേക്കാൾ എത്രയോ മുകളിലാണെന്ന് തിരിച്ചറിയുന്നതായും ഷെഹല പ്രതികരിച്ചു.
കൂടാതെ കശ്മീരിൽ നിക്ഷേപം നടത്താൻ വ്യവസായികളെ ക്ഷണിക്കുകയാണെന്നും വിദഗ്ധരായ ധാരാളം പേർ കശ്മീരിലുണ്ടെന്നും അവർ പറഞ്ഞു. താഴ്വരയിലുള്ള ജനതയ്‌ക്ക് ആവശ്യമായ പരിശീലനം നൽകിയാൽ അവരെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും ഷെഹല ചൂണ്ടിക്കാട്ടി.
രാഷ്‌ട്രീയം, കല, കോർപ്പറേറ്റ്, സ്‌പോർട്‌സ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രശസ്തരായ വ്യക്തികൾ പങ്കെടുക്കുന്നതാണ് റൈസിംഗ് ഭാരത് ഉച്ചകോടി. ന്യൂഡൽഹിയിൽ പുരോഗമിക്കുന്ന ഉച്ചകോടി നാളെ അവസാനിക്കും.