ചെന്നൈ: ജനങ്ങളുടെ കണ്ണിൽ പൊടിയിടും വിധത്തിലുള്ള വാഗ്ദാനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്‌ക്കൊപ്പമാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രകടന പത്രിക പുറത്തിറക്കിയത്. എംപിയും സ്റ്റാലിന്റെ സഹോദരിയുമായ കനിമൊഴി ഉൾപ്പടെയുള്ള പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്.
ഗവർണർ പദവി ഇല്ലാതാക്കും, നീറ്റ് പരീക്ഷ നിരോധിക്കും, പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ പറയുന്നത്. ഗവർണർ പദവി റദ്ദാക്കുന്നത് വരെ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച വേണം ഗവർണറെ നിയമിക്കാനെന്നും പത്രികയിൽ പറയുന്നു. ഭരണഘടനയെ വെല്ലുവിളിക്കും വിധത്തിലുള്ളതാണ് പ്രകടന പത്രികയിലെ പരാമർശം എന്ന ആരോപണം ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമവും ഏകീകൃത സിവിൽ കോഡും സംസ്ഥാനത്ത് നടപ്പാക്കില്ല, ഗവർണർക്ക് ക്രിമിനൽ നിയമ നടപടികളിൽ നിന്ന് ഇളവ് നൽകുന്ന ആർട്ടിക്കിൾ 361 ഭേദഗതി ചെയ്യും, രാജ്യത്തുടനീളമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സഹായം, 500 രൂപയ്‌ക്ക് പാചകവാതകം, 75 രൂപയ്‌ക്ക് പെട്രോൾ, 65 രൂപയ്‌ക്ക് ഡീസൽ, ശ്രീലങ്കൻ തമിഴർക്ക് ഇന്ത്യൻ പൗരത്വം, ദേശീയപാതയിലെ ടോൾ ഗേറ്റുകൾ നീക്കും തുടങ്ങിയവയാണ് പ്രകടന പത്രികയിൽ പറയുന്ന മറ്റ് വാഗ്ദാനങ്ങൾ.
ജനങ്ങളുടെ പ്രകടന പത്രികയാണ് ഡിഎംകെ പുറത്തിറക്കിയതെന്നാണ് സ്റ്റാലിന്റെ വാദം. തെരഞ്ഞെടുപ്പിന് മുൻപ് പ്രകടന പത്രിക തയ്യാറാക്കി അത് പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. 2014-ൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും സ്റ്റാലിൻ ആരോപിച്ചു.