തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ രാജ്യം കൈവരിച്ച നേട്ടങ്ങളും മാറ്റങ്ങളും എണ്ണിപ്പറഞ്ഞ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. യുപിഎ, എൻഡിഎ സർക്കാരുകൾക്ക് കീഴിൽ ഭാരതം അഭിമുഖീകരിച്ച മാറ്റമാണ് വസ്തുതകളുടെ അടിസ്ഥാനത്തിൽ അവതരിപ്പിച്ചത്. സ്‌കിൽ ഇന്ത്യ പദ്ധതിയിലൂടെ യുവജനങ്ങൾക്കുണ്ടായ മാറ്റം, സ്ത്രീ ശാക്തീകരണം, അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, ആരോഗ്യം മേഖലകളിലുണ്ടായ പരിഷ്‌കാരങ്ങൾ എന്നിവയടക്കമാണ് മാദ്ധ്യമപ്രവർത്തകർക്ക് മുന്നിൽ അവതരിപ്പിച്ചത്.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള രാജ്യത്തിന്റെ ഏറ്റവും മികച്ച സമയമാണ് ഇപ്പോഴത്തേത്. 2047-ൽ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. 2004 മുതൽ 2014 വരെ രാജ്യം ഭരിച്ചിരുന്നത് കോൺഗ്രസാണ്. ഈ ഭരണകാലത്ത് രാജ്യത്തിന്റെ വികസനവും ജനങ്ങളുടെ ജീവിതനിലവാരവും മുരടിച്ചു. സാമ്പത്തിക വിദഗ്ദർ പോലും അംഗീകരിച്ച കാര്യമാണിത്. 2014 മുതൽ 19 വരെ നരേന്ദ്രമോദിക്ക് കീഴിലുള്ള എൻഡിഎ സർക്കാർ രാജ്യത്തിന്റെ വികസനത്തിനായുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കി. 2019-മുതൽ 24 വരെ രാജ്യം സർവ്വമേഖലയിലും പുരോഗതി കൈവരിച്ചു. 2047-ൽ വികസിത ഭാരതമാകാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ ഭരണകാലത്ത് ഒരു രൂപ അനുവദിക്കുമ്പോൾ അതിൽ 85 പൈസയും അഴിമതിയിലേക്ക് പോയിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികൾ നടന്നത് യുപിഎ ഭരണകാലത്താണ്. എന്നാൽ 2014-ൽ എൻഡിഎ സർക്കാർ അധികാരത്തിലേറിയത് മുതൽ ഒരു രൂപ അനുവദിച്ചാൽ അത് പൂർണമായും വികസനത്തിനായി ചെലവഴിക്കുന്നു. അടൽ ബിഹാരി വാജ്‌പേയ്‌ക്ക് കീഴിൽ 8.9 ശതമാനമായിരുന്ന ജിഡിപി യുപിഎ സർക്കാരിന്റെ കാലത്ത് 5.3 ശതമാനമായി കൂപ്പുകുത്തി. നരേന്ദ്രമോദി സർക്കാരിന് കീഴിൽ അത് 8.4 ശതമാനമായി ഉയർന്നു. വാജ്‌പേയ് സർക്കാരിന്റെ കാലത്ത് 31% ഉണ്ടായിരുന്ന മൂലധന ചെലവ് യുപിഎ കാലത്ത് 16% ആയി. മോദിസർക്കാരിന്റെ കീഴിൽ 2023-24 കാലത്ത് 28 ശതമാനമായി ഉയർന്നു. കോൺഗ്രസിന്റെ കാലത്ത് വിലക്കയറ്റം അനിയന്ത്രിതമായി. 1.5 കോടി ജോലിസാധ്യതകളാണ് യുപിഎ സർക്കാർ നൽകിയിരുന്നതെങ്കിൽ എൻഡിഎ സർക്കാർ 21 കോടി യുവജനങ്ങൾക്ക് തൊഴിലുകൾ നൽകി. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി രാജ്യം ഉയർന്നതും എൻഡിഎ സർക്കാരിന് കീഴിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.