വാഷിംഗ്ടൺ : കഴിഞ്ഞ മാസം പാകിസ്താനിൽ നടന്ന പൊതുതെരഞ്ഞെടുപ്പിലെ ക്രമക്കേടുകളിൽ അന്വേഷണം നടത്തിയില്ലെങ്കിൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം തകരുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഫെബ്രുവരി 8ന് നടന്ന തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിനെ കുറിച്ചും, മാദ്ധ്യമങ്ങൾക്കെതിരെ എടുത്ത നടപടികളിലും അമേരിക്കയ്‌ക്ക് ഗുരുതരമായ ആശങ്കകളുണ്ടെന്നും ദക്ഷിണേഷ്യയിലെ മുതിർന്ന യുഎസ് നയതന്ത്രജ്ഞനായ ഡൊണാൾഡ് ലു പറഞ്ഞു. ആവശ്യമെങ്കിൽ ക്രമക്കേട് കണ്ടെത്തിയ ഇടങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ലൂ ആവശ്യപ്പെട്ടു.
ഹൗസ് ഫോറിൻ അഫയേഴ്സ് സബ്കമ്മറ്റിയുടെ ഹിയറിംഗിനിടെയാണ് ലൂ പാകിസ്താന് മുന്നറിയിപ്പ് നൽകിയത്. ” ക്രമക്കേടുകൾ തെളിയിക്കപ്പെട്ടാൽ അത്തരത്തിൽ ഇടപെടലുകൾ ഉണ്ടായ ഇടങ്ങളിൽ പാകിസ്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം. 76 വർഷത്തിലധികമായി പാകിസ്താനുമായി നല്ല ബന്ധമാണ് അമേരിക്കയ്‌ക്കുള്ളത്. സ്വന്തം ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ പ്രക്രിയ സംരക്ഷിക്കാൻ പോലും പാകിസ്താന് സാധിക്കുന്നില്ലെങ്കിൽ അത് ഞങ്ങളുമായി മുന്നോട്ടുള്ള ബന്ധത്തിന് എല്ലാ രീതിയിലും തടസമാകും. പാകിസ്താനിലേക്ക് സൈനിക ഉപകരണങ്ങൾ കൈമാറുന്നത് സംബന്ധിച്ചുള്ള കരാറുകളൊന്നും നിലവിൽ പരിഗണിക്കുന്നില്ലെന്നും” ലൂ വ്യക്തമാക്കി.
പാകിസ്താനിലെ പൊതു തെരഞ്ഞെടുപ്പിൽ വ്യാപകമായ രീതിയിൽ കൃത്രിമം നടന്നതായി ആദ്യഘട്ടം മുതൽ വാർത്തകൾ പുറത്ത് വന്നിരുന്നു. മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാനെ തെരഞ്ഞെടുപ്പിന് മുൻപ് ജയിലിൽ അടച്ചിരുന്നു. ഇമ്രാന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കും ഉണ്ടായിരുന്നു. ഇമ്രാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫിനെ പൂർണമായും അടിച്ചമർത്തുന്ന സാഹചര്യമാണ് രാജ്യത്തുണ്ടായിരുന്നത്. പാകിസ്താൻ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫ് അധികാരമേറ്റെങ്കിലും ക്രമക്കേടുകളിൽ അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് യാതൊരു നീക്കവും നടത്തിയിരുന്നില്ല. തെരഞ്ഞെടുപ്പ് പൂർത്തിയായി ഒരു മാസം പിന്നിട്ടിട്ടും തെരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് അമേരിക്ക അതൃപ്തി അറിയിച്ചികരിക്കുന്നത്.