ആലപ്പുഴ: ചെറു വെള്ളക്കെട്ടിൽ പോലും മുങ്ങിപ്പോയി നിത്യ പൂജ മുടങ്ങുന്ന മങ്കൊമ്പ് ഭഗവതി ക്ഷേത്രം ആറടി ഉയർത്തി. വർഷങ്ങളായി നീണ്ട പ്രശ്നത്തിനാണ് നാട്ടുകാരുടെയും ഭക്തരുടെ ഇടപെടലിൽ പരിഹാരമായത്. 2018ലെ പ്രളയത്തിൽ ക്ഷേത്രത്തിൽ വെള്ളം കയറിയതോടെ മൂന്നാഴ്ച അടച്ചിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ ക്ഷേത്രം കുറച്ചുകൂടി താഴ്ന്നു. ഇതോടെ വെള്ളക്കെട്ട് പതിവായി. ചുറ്റമ്പലം ജാക്കികൾ ഉപയോഗിച്ച് ആറടി ഉയർത്തുകയായിരുന്നു. ഇതിനുണ്ടായ വൻതുകയുടെ ചെലവ് നാട്ടുകാരും-ഭക്തരും ചേർന്ന് വഹിച്ചു.
ചുറ്റമ്പലത്തിന്റെ വെട്ടുക്കല്ലിലുണ്ടായിരുന്ന അടിത്തറയും പാദുകവും പൊളിച്ചുകളഞ്ഞ ശേഷം രോൺക്രീറ്റ് ചെയ്ത് ജാക്കികൾ സ്ഥാപിച്ചാണ് ഉയർത്തുന്ന ജോലികൾ നിർവഹിച്ചത്. 8 ടൺ ഭാരം ഉയർത്താൻ ശേഷിയുള്ളൽ 400 ജാക്കികളാണ് ക്ഷേത്രം ഉയർത്താൻ ഉപയോഗിച്ചത്.ക്ഷേത്ര ഗോപുരം, ആനക്കൊട്ടിൽ, കളിത്തട്ടുകൾ, ഉപദേവതകളുടെ ശ്രീകോവിൽ, സേവാ പന്തൽ എന്നിവയും പുനർനിർമിക്കുന്നുണ്ട്. ഏപ്രിൽ 13ന് ധ്വജ പ്രതിഷ്ഠ നടത്തും. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മങ്കൊമ്പ് ക്ഷേത്രം പമ്പ മണിമല നദികൾക്ക് സമീപമാണ്.