കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ ജൂനിയർ നടത്തിയ ജാതി അധിക്ഷേപത്തിൽ പ്രതികരിച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. തൊലി വെളുത്തിരിക്കുന്നത് എന്തോ മഹത്വമാണെന്ന് ചിന്തിക്കുന്ന ഇവരെ പോലെയുള്ള വിഷ ജന്തുക്കളെ സാമൂഹ്യ വിലക്ക് പ്രഖ്യാപിച്ച് അകറ്റി നിർത്താൻ എല്ലാവരും തയ്യാറാകണമെന്നും വാചസ്പതി പ്രതികരിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിമർശിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
“സ്വന്തം കഴിവിനോ, പ്രയത്നത്തിനോ യാതൊരു പങ്കും ഇല്ലാത്ത ജാതി, നിറം ഇവയിലൊക്കെ അഭിരമിക്കുന്ന മനുഷ്യർ ഇപ്പോഴും ഉണ്ടെന്നത് അമ്പരപ്പിക്കുന്നു. ഒരാളുടെ തൊലിയുടെ നിറം യോഗ്യതയോ അയോഗ്യതയോ ആയി മാറുമെന്ന ചിന്ത നല്ല പെട കിട്ടാത്തതിന്റെ അസുഖമാണ്. മുക്കാലിയിൽ കെട്ടി പുറം അടിച്ച് പൊളിച്ച് കാന്താരി അരച്ച് തേച്ചാൽ മാത്രമേ ഈ അസുഖം മാറൂ. തൊലി വെളുത്തിരിക്കുന്നത് എന്തോ മഹത്വമാണെന്ന് ചിന്തിക്കുന്ന ഇവരെ പോലെയുള്ള വിഷ ജന്തുക്കളെ സാമൂഹ്യ വിലക്ക് പ്രഖ്യാപിച്ച് അകറ്റി നിർത്താൻ എല്ലാവരും തയ്യാറാകണം”.
“ഡോ. ആർ.എൽ.വി രാമകൃഷ്ണന്റെ പ്രകടനത്തിൽ കലാപരമായ പോരായ്മ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാം. അതല്ല, പുരുഷന്മാർ മോഹിനിയാട്ടം അവതരിപ്പിക്കുന്നതാണ് ഇവരുടെ പ്രശ്നം എങ്കിൽ അതാണ് പറയേണ്ടത്. അല്ലാതെ അയാളെ വംശീയമായും ജാതീയമായും അധിക്ഷേപിക്കുന്നത് ശുദ്ധ തെമ്മാടിത്തമാണ്. രാമകൃഷ്ണനെ ഹൃദയപൂർവ്വം ചേർത്ത് നിർത്തുന്നു. ഒരാഴ്ച മുമ്പ് മലപ്പുറത്ത് വിദേശ കളിക്കാരനേറ്റ വംശീയ അധിക്ഷേപവും കേരളത്തിൽ ആയിരുന്നു എന്നതും മറക്കരുത്”- സന്ദീപ് വാചസ്പതി ഫെയ്സ്ബുക്കിൽ കുറിച്ചു.