പാലക്കാട്: വാളായാർ ചെക്ക്പോസ്റ്റിൽ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. വടക്കാഞ്ചേരി സ്വദേശി അഭിനവ് എന്ന 21കാരനാണ് പിടിയിലായത്. യുവാവിന്റെ പക്കൽ നിന്നും 50 ഗ്രാമോളം വരുന്ന ലഹരി വസ്തുക്കൾ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് ലഹരി വസ്തുക്കൾ എത്തിച്ച് കേരളത്തിൽ വിൽപന നടത്തുന്നതാണ് യുവാവിന്റെ സ്ഥിരം പരിപാടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ചെക്ക്പോസ്റ്റ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് യുവാവ് പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം ഒരു ലക്ഷത്തോളം വില വരും. യുവാവിന്റെ സംഘത്തിൽ ഉൾപ്പെട്ടവരെ കുറിച്ച് വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം പാലക്കാട് ഒങ്ങല്ലൂരിൽ നിന്നും 6 കിലോഗ്രാമോളം കഞ്ചാവും 38 ഗ്രാമിലധികം മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിലായിരുന്നു. ഒങ്ങല്ലൂർ പരുത്തി സ്വദേശി ബാബുരാജാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നും മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.