ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കേും. ഇന്നലെ ഒരു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഇഡി കെജ്‌രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇഡി ഓഫീസിലേക്കാണ് കെജ്‌രിവാളിനെ എത്തിച്ചത്. കേസിൽ ഇന്നലെ രാത്രി തന്നെ അടിയന്തരവാദം കേൾക്കണമെന്ന ആംആദ്മിയുടെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.
കെജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും, കസ്റ്റഡി ആവശ്യപ്പെടുമെന്നും ഇഡിയും അറിയിച്ചിട്ടുണ്ട്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഒൻപത് തവണ സമൻസ് അയച്ചിട്ടും കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറായിരുന്നില്ല. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരിക്കും ഇഡി കെജ്‌രിവാളിന്റെ കസ്റ്റഡി ആവശ്യപ്പെടുന്നത്.
2021-22 വർഷത്തിൽ മദ്യ നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതി നടന്നുവെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ഡൽഹി സർക്കാരിന് കീഴിലുള്ള വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപ്പനയും ഇടപാടുകളും സ്വകാര്യമേഖലയ്‌ക്ക് കൈമാറുന്നതായിരുന്നു നിയമം. എന്നാൽ ലഫ്.ഗവർണറായ വി.കെ.സക്സേനയുടെ ശുപാർശയെ തുടർന്നാണ് അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തുന്നത്.
മദ്യനയത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സിബിഐ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. മദ്യനയം രൂപീകരിച്ചപ്പോൾ ക്രമക്കേടുകൾ നടന്നുവെന്നും, ലൈസൻസ് ഉടമകൾക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകിയെന്നുമാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ആപ്പ് നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സംഭവം വിവാദമായതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈയിൽ മദ്യനയം പിൻവലിക്കുകയായിരുന്നു.