ന്യൂഡൽഹി : അമേരിക്കയിലെ രാമക്ഷേത്ര രഥയാത്രയ്ക്ക് 25 ന് തുടക്കമാകും . 8,000 മൈലുകൾ താണ്ടി 48 സംസ്ഥാനങ്ങളിലെ 851 ക്ഷേത്രങ്ങളിൽ ദർശനം തേടിയുള്ള യാത്ര ചിക്കാഗോയിൽ നിന്നാണ് ആരംഭിക്കുക . വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്കയാണ് പരിപാടിയ്ക്ക് നേതൃത്വം നൽകുക .
ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ, ഹനുമാൻ എന്നിവരുടെ വിഗ്രഹങ്ങളും അയോദ്ധ്യ രാമക്ഷേത്രത്തിൽ നിന്നുള്ള പ്രത്യേക പ്രസാദവും പ്രാണപ്രതിഷ്ഠാ അക്ഷത് കലശവും വഹിക്കുന്നതാണ് രഥം . രാമക്ഷേത്രം ഉയർന്നത് ലോകമെമ്പാടുമുള്ള 1.5 ബില്യണിലധികം ഹിന്ദുക്കളുടെ ഹൃദയത്തിൽ സന്തോഷം നിറയ്ക്കുകയും നവോന്മേഷം പകരുകയും ചെയ്തുവെന്ന് വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക (വിഎച്ച്പിഎ) ജനറൽ സെക്രട്ടറി അമിതാഭ് മിത്തൽ പറഞ്ഞു.
“രാജ്യവ്യാപകമായ രഥയാത്ര മാർച്ച് 25 ന് യുഎസ്എയിലെ ചിക്കാഗോയിൽ നിന്ന് ആരംഭിക്കുകയും 8000 മൈലിലധികം സഞ്ചരിക്കുകയും ചെയ്യും. ഇതിൽ യുഎസ്എയിലെ 851 ക്ഷേത്രങ്ങളും കാനഡയിലെ 150 ക്ഷേത്രങ്ങളും ഉൾക്കൊള്ളും,” അമിതാഭ് മിത്തൽ പറഞ്ഞു.
ഹിന്ദു ധർമ്മത്തെ പറ്റി അവബോധം വളർത്തുക, ബോധവൽക്കരിക്കുക, ശാക്തീകരിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം . ഇല്ലിനോയിയിലെ ഷുഗർ ഗ്രോവിൽ ശ്രീ ഹനുമാൻ ജയന്തി ദിനമായ ഏപ്രിൽ 23 ന് യാത്ര സമാപിക്കും.