തൃശൂർ: രാജ്‌മോഹൻ ഉണ്ണിത്താൻ മാന്യത കാണിക്കണമെന്ന് തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. കലാമണ്ഡലം ഗോപിയാശാന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കവേയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ മുൻപ് നടത്തിയ പ്രസ്താവനയിലെ കാപട്യം അദ്ദേഹം വെളിപ്പെടുത്തിയത്.
സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് തന്നെ വിളിച്ചിരുന്നതായും, നരേന്ദ്രമോദി പങ്കെടുത്തതുകൊണ്ട് താൻ അതിൽ നിന്ന് വിട്ടു നിന്നുവെന്നുമാണ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞത്. ജനങ്ങളെ പറ്റിക്കാൻ വാചകം അടിക്കരുതെന്നും രാജ്‌മോഹൻ ഉണ്ണിത്താനെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പ്രസ്താവന തിരുത്താനുള്ള മാന്യത രാജ്‌മോഹൻ ഉണ്ണിത്താൻ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണത്തിൽ എം. പി പ്രേമചന്ദ്രൻ എംപി പങ്കെടുത്തതിന് പിന്നാലെയായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താൻ ഇത്തരമൊരു പരാമർശം നടത്തിയത്.
പദ്മ പുരസ്‌കാരവുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങളിൽ ഗോപിയാശാൻ തന്നെ എല്ലാം വെളിപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. അദ്ദേഹം മാന്യതയുടെ പാരതമ്യതയാണ് പ്രകടിപ്പിച്ചത്. അദ്ദേഹത്തിനോടുള്ള സ്‌നേഹവും ആദരവും കൊണ്ടാണ് കൂടുതൽ കാര്യങ്ങൾ അന്ന് പറയാതിരുന്നതെന്നും സുരേഷ് ഗോപി കൂട്ടിചേർത്തു.















