ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇ.ഡി. അറസ്റ്റ് ചെയ്ത ബിആർഎസ് നേതാവ് കെ.കവിതയ്ക്ക് ജാമ്യം അനുവദിക്കാതെ സുപ്രീംകോടതി. ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം സുന്ദരേശ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. പൊതുനയം പിന്തുടരണമെന്നും രാഷ്‌ട്രീയക്കാരായതുകൊണ്ടും ഫീസ് ഉൾപ്പെടെ താങ്ങാനാവുമെന്നും കരുതി ഇത്തരം ഹർജികൾ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
കെ.കവിതയെ കോടതി 7 ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരുന്നു. മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും നേരത്തെ അറസ്റ്റ് ചെയ്ത ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തി. ഇതിന്റെ ഭാഗമായി നേതാക്കൾക്ക് 100 കോടി കൈമാറിയെന്നും ഇ.ഡി വെളിപ്പെടുത്തി. ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി ഉപയോഗിച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
ഡൽഹി സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപ്പനയും ഇടപാടുകളും സ്വകാര്യ മേഖലയ്‌ക്ക് കൈമാറാനുള്ള നയം 2021 നവംബർ 17-നാണ് നിലവിൽ വന്നത്. ലഫ്റ്റനന്റ് ഗവർണറായി വി.കെ.സക്സേന ചുമതലയേറ്റതിന് പിന്നാലെയാണ് ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദേശിച്ചത്. ക്രമക്കേടുണ്ടെന്ന് കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.