ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. സാമൂഹ്യപ്രവർത്തകനായ ഡൽഹി സ്വദേശി സുർജിത് സിംഗ് യാദവാണ് ഹർജി സമർപ്പിച്ചത്. മദ്യനയ കുംഭകോണ കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തിൽ തുടരാൻ അനുവദിക്കരുതെന്നാണ് ഹർജിയിൽ പറയുന്നത്.
ഏത് അധികാരത്തിലാണ് കെജ്രിവാൾ മുഖ്യമന്ത്രി പദത്തിൽ തുടരുന്നതെന്ന് കേന്ദ്രസർക്കാരും ഡൽഹി സർക്കാരും ലഫ്റ്റനൻ്റ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയും വിശദീകരിക്കണമെന്നും സുർജിത് സിംഗ് യാദവ് ഹർജിയിൽ ആവശ്യപ്പെട്ടു. കെജ്രിവാൾ ഈ പദവിയിൽ തുടരുന്നത് നിയമനടപടി തടസ്സപ്പെടുത്തുന്നതിനും നീതിന്യായ വ്യവസ്ഥയുടെ ഗതിയെ തടസ്സപ്പെടുത്തുന്നതിനും കാരണമാകും. മാത്രമല്ല, സംസ്ഥാനത്തെ ഭരണഘടനാ സംവിധാനത്തിന്റെ തകർച്ചയ്ക്കും ഇടയാക്കുമെന്നും യാദവ് പറഞ്ഞു.
ജയിലിൽ ആയാലും കെജ്രിവാൾ ഭരണം നടത്തുമെന്നായിരുന്നു അറസ്റ്റിന് ശേഷം ആം ആദ്മി പാർട്ടിയുടെ പ്രതികരണം. എന്നാൽ ജയിലിലാണെങ്കിൽ കെജ് രിവാളിന് ഭരണം നടത്തുക ബുദ്ധിമുട്ടാകുമെന്നാണ് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നത്. മന്ത്രിസഭായോഗം ചേരുന്നതും ഫയലുകൾ പരിശോധിക്കുന്നതും ചീഫ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തുന്നതും ഉൾപ്പെടെ വെല്ലുവിളിയാകും. ഭരണപരമായ ഇത്തരം ചുമതലകൾ ജയിലിൽ കിടന്ന് നിർവ്വഹിക്കുന്നത് പ്രായോഗികമല്ലെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.