തിരുവനന്തപുരം: ബീമാപള്ളി ഉറൂസിനെത്തിയ ഒൻപതു വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് മൂന്ന് വർഷം കഠിന തടവും 15,000 രൂപ പിഴയും വിധിച്ച് കോടതി. അസം സ്വദേശിയും അംഗപരിമിതനുമായ സദാം ഹുസൈനെയാണ് കോടതി ശിക്ഷിച്ചത്. 2022ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഉറൂസ് കണ്ട് രാത്രി പള്ളിപരിസരത്ത് മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയിരുന്ന 9വയസുകാരിയെയാണ് ഇയാൾ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ മാതാവ് ഇത് കണ്ട് ബഹളം വച്ചതോടെ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പ്രതി അംഗപരിമിതനാണെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. അംഗപരിമിതത്വം ബലാത്സംഗം ചെയ്യാനുള്ള ഇളവായി കണക്കാക്കാൻ സാധിക്കില്ലെന്ന പ്രോസിക്യൂഷന്റെ വാദം ശരിവച്ചായിരുന്നു പ്രതിയെ കോടതി ശിക്ഷിച്ചത്.