മോസ്കോ: എൽജിബിടി മൂവ്മെന്റിനെ തീവ്രവാദികളുടെയും ഭീകരസംഘടനകളുടെയും പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ. എൽജിബിടി പ്രവർത്തകരെ തീവ്രവാദികളായി പ്രഖ്യാപിക്കണമെന്ന റഷ്യൻ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നീക്കം. 2023 നവംബറിലായിരുന്നു LGBT മൂവ്മെന്റിനെതിരെ സുപ്രീംകോടതിയുടെ വിധിയുണ്ടായത്.
ഭീകരരായി പ്രഖ്യാപിച്ചവർ ഉൾപ്പടെ 14,000-ത്തിലധികം വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകൾ ഇതിനോടകം മരവിപ്പിച്ച Rosfin monitoring എന്ന ഏജൻസിയാണ് പ്രസ്തുത പട്ടിക പരിപാലിക്കുന്നത്. ഈ പട്ടികയിൽ അൽ-ഖ്വയ്ദ മുതൽ യുഎസ് ടെക് ഭീമനായ മെറ്റയും റഷ്യൻ മുൻ പ്രതിപക്ഷ നേതാവായിരുന്ന അലക്സി നവൽനിയുടെ കൂട്ടാളികളുമടക്കം ഉൾപ്പെടുന്നു. “ഇൻ്റർനാഷണൽ എൽജിബിടി സോഷ്യൽ മൂവ്മെൻ്റിനെയും അതിന്റെ യൂണിറ്റുകളെയും” പട്ടികയിൽ കൂട്ടിച്ചേർത്തുവെന്നാണ് സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ RIA റിപ്പോർട്ട് ചെയ്യുന്നത്.
സുപ്രീംകോടതിയുടെ വിധിക്ക് പിന്നാലെ രാജ്യത്തെ സ്വവർഗരതിക്കാർ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിനിടെ ലിംഗമാറ്റ ശസ്ത്രക്രിയ നിരോധിച്ചുകൊണ്ടുള്ള ബില്ലിൽ പ്രസിഡന്റ് പുടിൻ ഒപ്പുവയ്ക്കുകയും ചെയ്തു.