തിംഫു: ഭൂട്ടാൻ മുൻ രാജാവ് ജിഗ്മേ സാങ്യേ വാങ്ചുക്കുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയതിന്റെ സന്തോഷം ഭൂട്ടാൻ മുൻ രാജാവും ഈ പുരസ്‌കാരം ലഭിച്ച നാലാമത്തെ വ്യക്തിയുമായ ജിഗ്മേ സാങ്യേ വാങ്ചുക്ക് പങ്കുവച്ചു. ഇന്ത്യ- ഭൂട്ടാൻ സൗഹൃദബന്ധവും രാജ്യങ്ങളുടെ പരസ്പര പ്രതിബദ്ധതയും ഇരുവരും ആഴത്തിൽ ചർച്ച ചെയ്തായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
” പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ഭൂട്ടാൻ നൽകിയത്. ദ്വിദിന സന്ദർശനത്തിനായാണ് ഭൂട്ടാനിൽ പ്രധാനമന്ത്രിയെത്തിയത്. ഭൂട്ടാനിലെ മുൻ രാജാവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യ- ഭൂട്ടാൻ സൗഹൃദ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടന്നു. വരും വർഷങ്ങളിലും ഇരു രാജ്യങ്ങളുടേയും ദൃഢതയേറിയ ബന്ധം ഊട്ടിയുറപ്പിക്കും”.- രൺധീർ ജയ്‌സ്വാൾ കുറിച്ചു.
ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രിക്ക് ഗംഭീര വരവേൽപ്പാണ് ഭൂട്ടാൻ ജനത നൽകിയത്. ഗുജറാത്തിന്റെ പരമ്പരാഗത കലാരൂപമായ ഗർബ നൃത്തങ്ങളോടെയാണ് അദ്ദേഹത്തെ രാജ്യം വരവേറ്റത്. തുടർന്ന് ജിഗ്മേ സാങ്യേ വാങ്ചുക്കിന്റെ മകനും നിലവിലെ ഭൂട്ടാൻ രാജാവുമായ ജിഗ്മേ ഖേസർ നംഗ്യേൽ വാങ്ചുക്ക് പ്രധാനമന്ത്രിക്ക് ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ചു.