ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇഡിയുടെ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നിരസിച്ച് കോടതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി അപേക്ഷയിൽ മൂന്നേകാൽ മണിക്കൂർ നീണ്ട വാദം കേട്ടതിന് ശേഷമായിരുന്നു കോടതി ഉത്തരവ്. ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്.
പത്ത് ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നായിരുന്നു ഇഡിയുടെ അപേക്ഷ. മണിക്കൂറുകൾ നീണ്ട വാദം കേട്ടതിന് ശേഷം ഒടുവിൽ ആംആദ്മി അദ്ധ്യക്ഷന് ജാമ്യം നിരസിക്കുകയായിരുന്നു കോടതി. വാദം പൂർത്തിയായി മണിക്കൂറുകൾക്ക് ശേഷമായിരുന്നു വിധി പ്രസ്താവിച്ചത്. വിധപ്പകർപ്പ് തയ്യാറാക്കുന്നതിൽ കാലതാമസം വന്നതാണെന്ന് കോടതി അറിയിച്ചു. കോടതിക്ക് പുറത്ത് പ്രതിഷേധവുമായി നിരവധി എഎപി പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്. വൻ സുരക്ഷയാണ് പരിസരത്ത് പോലീസ് ഒരുക്കിയിരിക്കുന്നത്. ആംആദ്മി പാർട്ടി ഓഫീസിന് ചുറ്റും കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്.
മദ്യനയ അഴിമതിയുടെ പ്രധാന സൂത്രധാരൻ കെജ്രിവാൾ ആണെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. വാട്സ്ആപ്പ് ചാറ്റുകളും കോൾ റെക്കോർഡിംഗുകളും അടക്കം നിരവധി തെളിവുകളുണ്ടെന്നും അന്വേഷണ ഏജൻസി അറിയിച്ചു. നയരൂപീകരണത്തിൽ നേരിട്ട് പങ്കാളിയായിരുന്നു ഡൽഹി മുഖ്യമന്ത്രി. മദ്യശാലകൾക്ക് അനുകൂലമായ നയം തയ്യാറാക്കുന്നതിനായി കെജ്രിവാൾ പണം ആവശ്യപ്പെടുകയും സ്വരൂപിക്കുകയും ചെയ്തു. കോഴയായി വാങ്ങിയ തുക ഗോവയിലടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.