റായ്പൂർ: ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ ദന്തേവാഡയിലാണ് സ്ഫോടനമുണ്ടായത്. കമ്യൂണിസ്റ്റ് ഭീകരരെ തുരത്തുന്നതിന് വേണ്ടി കിരണ്ടുൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പരിശോധനയ്‌ക്കിടെയാണ് സ്ഫോടനം നടന്നത്. പ്രദേശത്ത് കൂടുതൽ പരിശോധന നടന്നുവരികയാണെന്നും പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ദന്തേവാഡ – ബിജാപൂർ ജില്ലയുടെ അതിർത്തിയിലാണ് കിരണ്ടൂൽ പ്രദേശം. പരിക്കേറ്റ സൈനികരെ ആദ്യം പ്രാദേശിക ആശുപത്രിയിലേക്കാണ് മാറ്റിയത്. പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി സംസ്ഥാന തലസ്ഥാനത്തേക്ക് മാറ്റി. സംസ്ഥാന പൊലീസിന് കീഴിലുളള ഡിസ്ട്രിക്ട് റിസർവ്വ് ഗാർഡ്, ബസ്തർ ഫൈറ്റേഴ്‌സ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ഇവർക്കൊപ്പം സിആർപിഎഫും കോബ്ര യൂണിറ്റും ഉണ്ടായിരുന്നു. ഇരുവരെയും കൂടുതൽ ചികിത്സക്കായി തലസ്ഥാനത്തേക്ക് എയർലിഫ്റ്റ് ചെയ്തു.
ഈ മാസം 11-ന് ദന്തേവാഡയിലുണ്ടായ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. അതിർത്തി സുരക്ഷാ സേനയും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വനാതിർത്തിയ്‌ക്ക് സമീപത്ത് നിന്നും ഭീകരനെ കണ്ടെത്തിയത്.