ന്യൂഡൽഹി: ആംആദ്മി അദ്ധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിന് വേണ്ടി ജയിലിൽ ഓഫീസ് തുടങ്ങാൻ കോടതിയോട് അനുമതി തേടുമെന്ന് ഭഗവന്ത് മൻ. ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യ സൂത്രധാരനാണെന്ന് ഇഡി കണ്ടെത്തിയതിനെ തുടർന്ന് കെജ്‌രിവാൾ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ജയിലിൽ ഇരുന്ന് സർക്കാരിനെ നയിക്കാൻ കഴിയില്ലെന്ന് എവിടെയും എഴുതി വച്ചിട്ടില്ല. കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നതുവരെ ജയിലിൽ ഇരുന്ന് ജോലി തുടരാനുള്ള അനുമതി നിയമം അനുശാസിക്കുന്നുണ്ടെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. ആംആദ്മി പാർട്ടിയിൽ കെജ്‌രിവാളിന് പകരക്കാരനില്ലെന്നും ഭഗവന്ത് മൻ കൂട്ടിച്ചേർത്തു. ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രതിപക്ഷ പാർട്ടികളെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ മോദി സർക്കാർ ഉപയോഗിക്കുകയാണെന്നാണ് മദ്യനയ കുംഭകോണ കേസിലെ ഇഡി നടപടിയെക്കുറിച്ച് ഭഗവന്ത് മൻ ആരോപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ എഎപിയെ പങ്കെടുപ്പിക്കാതിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മദ്യനയത്തിൽ എഎപി നടത്തിയ ഇടപെടലുകളെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു.
ഇതിനിടെ അറസ്റ്റിനെതിരെ കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല. അടിയന്തര വാദം കേൾക്കണമെന്ന അപേക്ഷ കോടതി നിരസിച്ചു. വരുന്ന ബുധനാഴ്ച ഹർജി പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും തന്നെ എത്രയും വേഗം മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നിലവിൽ ഇഡി കസ്റ്റഡിയിൽ കഴിയുകയാണ് ഡൽഹി മുഖ്യമന്ത്രി.