ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധ റാലിയുമായി ഇൻഡ്യാ സഖ്യം. മാർച്ച് 31-ന് രാവിലെ 10 മണിക്ക് ഡൽഹി രാംലീല മൈതാനിയിലാണ് പ്രതിഷേധ റാലി നടത്തുന്നത്. ഇൻഡി സഖ്യകക്ഷികളുടെ സംയുക്ത വാര്‍ത്താസമ്മളനത്തിലാണ് ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ ഗോപാല്‍ റായ് ഇക്കാര്യം പറഞ്ഞത്.
കെജ്രിവാളിന്റെ അറസ്റ്റിൽ ബിജെപി നേതാക്കളെ വിമർശിച്ച് കൊണ്ടായിരുന്നു ഗോപാല്‍ റായിയുടെ വാർത്താ സമ്മേളനം. രാജ്യത്തെ സംരക്ഷിക്കാനാണ് ഇൻഡി സഖ്യം ഈ മഹാറാലി സംഘടിപ്പിക്കുന്നതെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഗോപാൽ റായ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഡൽഹിയിലെ മാത്രമല്ല, ഇന്ത്യയിലെ എല്ലാ ജനങ്ങളും ബിജെപിക്കെതിരെ പോരാടണമെന്ന ആഹ്വാനവും ഗോപാൽ റായ് നടത്തി.
ഇത് അരവിന്ദ് കെജ്രിവാളിനെ രക്ഷിക്കാനുള്ള റാലിയല്ല, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ളതാണെന്നാണ് ഡല്‍ഹി മന്ത്രി അതിഷി മര്‍ലേന പറഞ്ഞത്. വാര്‍ത്താസമ്മേളനത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളും ഡല്‍ഹി മന്ത്രിമാരുമായ അതിഷി, ഗോപാല്‍ റായ്, സൗരഭ് ഭരദ്വാജ്, ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലി എന്നിവര്‍ പങ്കെടുത്തു.