ജയ്പൂർ: കോട്ടകളുടെ മണ്ണിൽ ലക്‌നൗവിനെ നിലംപരിശാക്കി സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. ക്യാപ്റ്റൻ സഞ്ജു 52 പന്തിൽ നിന്നും 82 റൺസെടുത്ത് പുറത്താവാതെ ടീമിനെ നയിച്ചു. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയും നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 193 എന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തുകയും ചെയ്തു. 20 റൺസിനായിരുന്നു രാജസ്ഥാന്റെ ജയം.
194 റൺസിലേക്കെത്തുക എന്ന ലക്‌നൗവിന്റെ ലക്ഷ്യം തുടക്കത്തിൽ തന്നെ പാളിപോയിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കാനാണ് ലക്‌നൗവിന് സാധിച്ചത്. കെ. എൽ രാഹുലും (44 പന്തിൽ 58 റൺസ്) നിക്കൊളാസ് പുരാനും (41 പന്തിൽ പുറത്താവതെ 64 റൺസ്) ലക്നൗവിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ലക്നൗവിന് വേണ്ടി നവീൻ ഉൾ ഹഖ് രണ്ട് വിക്കറ്റെടുത്തു
റോയൽസിന്റെ ബാറ്റിംഗിന് ശേഷം കളത്തിൽ ഇറങ്ങിയ ലക്‌നൗവിന് 11 റൺസിനിടയിൽ തന്നെ 3 വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. ക്വിന്റൺ ഡി കോക്ക് (4), ദേവത്ത് പടിക്കൽ (0) ആയുഷ് ബദേനി (1) എന്നിവർ നിഷ്പ്രഭമായി മടങ്ങി. പിന്നീട് ഇറങ്ങിയ ദീപക് ഹൂഡ- രാഹുൽ സഖ്യം ലക്‌നൗവിന് 49 റൺസ് കൂട്ടിച്ചേർത്തെങ്കിലും അധികം വൈകാതെ ചാഹൽ ആ കൂട്ടുക്കെട്ടും പൊളിച്ചു.
തുടർന്ന് രാഹുൽ- പുരാൻ സഖ്യം ക്രീസിൽ നിന്നതോടെയാണ് ലക്‌നൗവിന് വിജയ സാധ്യത നൽകിയത്. എന്നാൽ സന്ദീപ് ശർമ എറിഞ്ഞ പന്തിൽ രാഹുലും പുറത്തായി. ഇതോടെ കൂട്ടുക്കെട്ട് പൊളിഞ്ഞ ലക്‌നൗവിനെ മാർകസ് സ്റ്റോയിനിസിനും പുരാനും ക്രുനാൽ പാണ്ഡെയ്‌ക്കും തോൽവിയിൽ നിന്നും ഉയർത്താൻ സാധിച്ചില്ല. അശ്വിൻ, നന്ദ്രേ ബർഗർ, ചാഹൽ എന്നിവരും ഓരോ വിക്കറ്റുകൾ രാജസ്ഥാനായി നേടികൊടുത്തു.