ബെംഗളൂരു: കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വെള്ളം പാഴാക്കിയവരെ പാഠം പഠിപ്പിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ആന്റ് സീവേജ് ബോർഡ് (BWSSB). കാവേരി ജലം അനാവശ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന് 5,000 രൂപ വീതം 22 കുടുംബങ്ങൾക്കാണ് പിഴ ചുമത്തിയത്. വാഹനം കഴുകുക, പൂന്തോട്ടം നനയ്‌ക്കുക തുടങ്ങിയ കാര്യങ്ങൾക്കായി ജലം ഉപയോഗിച്ചവർക്കാണ് പിഴ ചുമത്തിയത്.
സമൂഹമാദ്ധ്യമങ്ങൾ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് BWSSB അറിയിച്ചു. ബെംഗളൂരു ജലത്തിനായി നെട്ടോട്ടമോടുന്ന സാഹചര്യത്തിൽ അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഹോളി ആഘോഷങ്ങൾക്കിടെ പൂൾ ഡാൻസ്, റെയിൻ ഡാൻസ് എന്നിവയ്‌ക്കായി കുഴൽക്കിണറിലെ ജലം ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിരുന്നു.
വാണിജ്യ സ്ഥാപനങ്ങൾ, അപ്പാർട്ടുമെൻ്റുകൾ, റെസ്റ്റോറൻ്റുകൾ, ആഡംബര ഹോട്ടലുകൾ, വ്യവസായങ്ങൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ടാപ്പുകളിൽ നിന്നുള്ള ജലപ്രവാഹം നിയന്ത്രിക്കുന്ന എയറേറ്ററുകൾ നിർബന്ധിതമാക്കിയിട്ടുണ്ട്. നഗരത്തിലെ ജലക്ഷാമം പരിഹരിക്കാൻ കൂടുതൽ ശുദ്ധജലം എത്തിക്കുക മാത്രമാണ് പോംവഴിയെന്നാണ് സർക്കാർ കരുതുന്നത്. നഗരവാസികൾക്ക് മറ്റ് കാര്യങ്ങൾക്കും ഉപയോഗിക്കാവുന്ന തരത്തിൽ ഇത് ലഭ്യമാക്കണം. നിലവിൽ കാവേരി നദിയിലെ വെളളം മാത്രമാണ് കുടിവെളളവിതരണത്തിനായി ഉപയോഗിക്കുന്നത്.