തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം ഇതുവരെ സിബിഐക്ക് കൈമാറിയിട്ടില്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തിരുമാനം എടുത്താൽ 24 മണിക്കൂറിനുള്ളിൽ തന്നെ കേസ് സിബിഐക്ക് വിടാൻ സാധിക്കും. എന്നാൽ ഇന്ന് ഇതുവരെ കേസ് സിബിഐയിൽ എത്തിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിദ്ധാർത്ഥിന്റെ അച്ഛനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസ് സിബിഐ റഫർ ചെയ്യുമെന്ന് മുഖ്യമന്ത്രിയാണ് സിദ്ധാർത്ഥിന്റെ കുടുംബത്തിന് ഉറപ്പ് കൊടുത്തത്. എന്നാൽ കേസ് ഗവൺമെന്റ് ഓഫ് കേരളയിൽ നിന്ന് അത് സിബിഐയിലേക്ക് പോയിട്ടില്ല. അതിന്റെ കൂടെ സസ്‌പെൻഷൻ പിൻവലിക്കാനുള്ള ശ്രമം കൂടിയാകുമ്പോൾ തെളിവ് നശിപ്പിക്കാനുള്ള ശ്രമം സംശയിക്കുന്നു. സിബിഐ അന്വേഷണം തുടങ്ങുന്നതിന് മുൻപ് സസ്‌പെൻഷൻ പിൻവലിക്കാനുള്ള വൈസ് ചാൻസിലറുടെ തിടുക്കം എന്തിനാണെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു
സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും മക്കളെ വിടാൻ മാതാപിതാക്കൾക്ക് ഭയമാമെന്നും എൻഡിഎ സ്ഥാനാർത്ഥി പറഞ്ഞു. സിദ്ധാർത്ഥിന്റെ ദാരുണ മരണം മറക്കാൻ സാധിക്കുന്ന കാര്യമല്ല. ഇക്കാര്യത്തിൻ ന്യായം നടപ്പിലായേ പറ്റൂ. ഇതിന്റെ പിന്നിൽ ഒളിച്ച് കളിനടത്താൻ പിണറായി വിജയനെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട 33 വിദ്യർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ച് വിസി ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ കേസ് അന്വേഷണം അട്ടിമറിക്കെപ്പെടുകയാണെന്ന ആശങ്ക സിദ്ധാർത്ഥിന്റെ അച്ഛൻ പങ്കുവെച്ചിരുന്നു.