ചെന്നൈ: ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ താത്പര്യമുള്ളതിനാലാണ് ഗവർണർ സ്ഥാനം രാജിവച്ചതെന്ന് സൗത്ത് ചെന്നൈയിലെ എൻഡിഎ സ്ഥാനാർത്ഥിയും തെലങ്കാന മുൻ ഗവർണറുമായ തമിഴിസൈ സൗന്ദർരാജൻ. ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കണമെങ്കിൽ അവരിൽ ഒരാളായി മാറേണ്ടതുണ്ട്. അവരുടെ ഇടയിലേക്കിറങ്ങി ചെന്ന് സേവനം നടത്തുന്നതിനോടാണ് താത്പര്യമെന്നും തമിഴിസൈ സൗന്ദർരാജൻ പറഞ്ഞു. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അവർ.
” നരേന്ദ്രമോദി ഒരിക്കൽ കൂടി പ്രധാനമന്ത്രിയാകണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. അവരുടെ പ്രശ്‌നങ്ങൾ അറിഞ്ഞ് മനസിലാക്കി പ്രവർത്തിക്കേണ്ട ഒരു നേതാവിനെയാണ് ജനങ്ങൾ തേടുന്നത്. വളരെ ഉത്തരവാദിത്വമുള്ള ജനങ്ങളാണ് ദക്ഷിണ ചെന്നൈയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളത്. അവർ നല്ലൊരു നേതാവിനെ കാത്തിരിക്കുകയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പോടെ സൗത്ത് ചെന്നൈയി നിരവധി മാറ്റങ്ങൾ വരും”.- തമിഴിസൈ സൗന്ദർരാജൻ പറഞ്ഞു.
ദക്ഷിണ ചെന്നൈയിൽ നിലവിലുള്ള എംപി എല്ലാ ജനങ്ങളിലേക്കും എത്തിപ്പെടുന്നുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ ജനങ്ങൾക്കാവശ്യം അവരുടെ ഇടയിൽ പ്രവർത്തിക്കുന്ന ഒരു എംപിയെയാണ്. താൻ അത്തരത്തിലൊരു നേതാവായിരിക്കുമെന്നും തമിഴിസൈ സൗന്ദർരാജൻ കൂട്ടിച്ചേർത്തു. ജനഹിതം അറിഞ്ഞു പ്രവർത്തിക്കാനാണ് താത്പര്യപ്പെടുന്നത്. അതിനാലാണ് ഗവർണർ സ്ഥാനം രാജി വച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയതെന്നും തമിഴസൈ സൗന്ദർരാജൻ വ്യക്തമാക്കി.
കഴിഞ്ഞ 20-ാം തീയതിയാണ് തെലങ്കാന മുൻ ഗവർണറായിരുന്ന തമിഴിസൈ സൗന്ദർരാജൻ ബിജപിയിൽ ചേർന്നത്. സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്നതിനായാണ് ബിജെപിയിൽ ചേർന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു. പാർട്ടി ആസ്ഥാനമായ കമാലയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈയാണ് അംഗത്വം നൽകി തമിഴിസൈ സൗന്ദർരാജനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.















