മലപ്പുറം: മലപ്പുറം കാളികാവിൽ രണ്ടര വയസുകാരിയുടെ ദുരൂഹ മരണത്തിൽ കുട്ടിയുടെ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. കാളികാവ് ഉദരംപൊയിൽ സ്വദേശി മുഹമ്മദ് ഫായിസിനെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. പോസ്റ്റുമാർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടന്ന ചോദ്യം ചെയ്യലിൽ ഫായിസ് കുറ്റം സമ്മതിച്ചതായാണ് വിവരം. പിന്നാലെയാണ് പോലീസ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കേസിൽ മറ്റുള്ളവർക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഉച്ചയോടെ ഇയാളെ കോടതിയിൽ ഹാജരാക്കും.
അതേസമയം ഫായിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുകൾ രംഗത്തെത്തി. കുഞ്ഞിനേയും ഭാര്യയേയും ഫായിസ് നിരന്തരം മർദ്ദനത്തിന് ഇരയാക്കിയിരുന്നുവെന്നാണ് ഇവരുടെ ആരോപണം. തടയാൻ ചെല്ലുമ്പോൾ എതിർക്കുകയാണ് പതിവ്. പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കാൻ തയ്യാറായില്ല. കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന ബന്ധുകളുടെ ആരോപണത്തെ തുടർന്നാണ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞാണ് ഫായിസ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പരിശോധനയിൽ കുഞ്ഞിന്റെ ശരീരത്തിൽ പരിക്കുകൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചത്.
കുട്ടിയെ വീട്ടിൽ വച്ച് ഫായിസ് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുട്ടിയുടെ അമ്മ ഷഹാനത്തിന്റെയും ബന്ധുക്കളുടെയും ആരോപണം. നേരത്തെയുണ്ടായ പ്രശ്നങ്ങളുടെ വൈരാഗ്യത്തിൽ ഇയാൾ കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. രണ്ടാഴ്ച മുൻപ് കുട്ടിയെ കാണാൻ ചെന്നപ്പോൾ ശരീരത്ത് പരിക്കുകൾ കണ്ടിരുന്നതായും കുഞ്ഞിനെ ഒപ്പം കൊണ്ടുപോകാൻ തുനിഞ്ഞെങ്കിലും തടയുകയായിരുന്നുവെന്നും ഇവർ പറയുന്നു.