മലപ്പുറം: പിതാവിന്റെ മർദ്ദത്തെത്തുടർന്ന് കൊല്ലപ്പെട്ട രണ്ടരവയസുകാരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരപീഡനമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. തല അടിച്ചുപൊട്ടിച്ചതും തലയിലെ ആന്തരിക രക്തസ്രാവവുമാണ് കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ടത്. ശരീരത്തിലേൽപ്പിച്ച പല പരിക്കുകൾക്കും പത്തുദിവസത്തിലധികം പഴക്കമുണ്ട്. ശരീരത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളും ഉണ്ടായിരുന്നു. കുഞ്ഞിന്റെ തലച്ചോർ ഇളകിയനിലയിലായിരുന്നു. ശരീരത്തിൽ 70 ലധികം മുറിവുകളുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
പിതാവ് കോന്തത്തൊടിക മുഹമ്മദ് ഫായിസ്(24) കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി അയൽക്കാർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. പലപ്പോഴും കുഞ്ഞിന്റെ കരച്ചിൽ കേൾക്കാറുണ്ടെന്നും കുഞ്ഞിനെ തല്ലുന്നത് കണ്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. തടയാൻ ചെല്ലുമ്പോൾ, ഞങ്ങളുടെ കുട്ടിയല്ലേ ഞങ്ങളുടെ ഇഷ്ടംപോലെ ചെയ്യുമെന്ന് പറഞ്ഞ് ഇറക്കി വിടുമെന്നും ്അവർ പറഞ്ഞു.
ചുറ്റും മറച്ചനിലയിലാണ് ഫായിസിന്റെ വീട്. അതിനാൽ പലപ്പോഴും വീട്ടിൽ നടക്കുന്ന കാര്യങ്ങൾ പുറം ലോകം അറിയാറില്ല. പലസമയത്തും വീട്ടിൽനിന്ന് ബഹളം കേട്ടിട്ടുണ്ടെന്ന് അയൽക്കാരിയായ സ്ത്രീ പറഞ്ഞു. അച്ഛനും അമ്മയും കുഞ്ഞിനെ ഉപദ്രവിച്ചിരുന്നു. സംഭവദിവസം ഓടിയെത്തി കുഞ്ഞിനെ എടുത്തപ്പോൾ കുഴഞ്ഞ് അവശയായനിലയിലായിരുന്നു. ആശുപത്രിയിൽ കൊണ്ടു പോകാൻ ആർക്കും താൽപര്യമില്ലായിരുന്നു. നടത്തിയാണ് കുഞ്ഞിനെ അവർ ആശുപത്രിയിൽ കൊണ്ടു പോയത്. സ്വന്തം കുട്ടിയല്ല എന്ന രീതിയിലായിരുന്നു ഫായിസിന്റെ പെരുമാറ്റമെന്നും അവർ വ്യക്തമാക്കി.