ലക്നൗ : ആദ്യ രാത്രിയിൽ വരന്റെ വീട്ടിൽ നിന്ന് പണവും സ്വർണ്ണാഭരണങ്ങളുമായി മുങ്ങി വധു .ഉത്തർപ്രദേശിലെ ജലൗണിലാണ് സംഭവം . ഗോരഖ്പൂർ സ്വദേശിയായ പൂജയാണ് പണവും , ആഭരണങ്ങളുമായി നാടുവിട്ടത്.
ജലൗൻ കോട്വാലി പ്രദേശത്തെ ദേവ് കുമാർ പ്രജാപതിയുടെ മകൻ അമൻ പ്രജാപതിയും പൂജയും തമ്മിലുള്ള വിവാഹം ഞായറാഴ്‌ച്ചയാണ് നടന്നത് . ഇടനിലക്കാർ മുഖേനയാണ് വിവാഹം ഉറപ്പിച്ചതെന്ന് വരന്റെ അമ്മ സരസ്വതി പറയുന്നു. ആർഭാടമായാണ് വിവാഹം നടന്നത് . വിവാഹം കഴിഞ്ഞ് അമന്റെ വീട്ടിലെത്തിയ പൂജ രാത്രിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും, വെള്ളി ആഭരണങ്ങളും പണവും അപഹരിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
അടുത്ത ദിവസം രാവിലെ അമനും കുടുംബവും ഉണർന്ന് നോക്കിയപ്പോഴാണ് പൂജയെ വീട്ടിൽ കാണാനില്ലെന്ന് മനസിലായത് . വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടത് കണ്ടപ്പോൾ സംശയം തോന്നി. തുടർന്ന് അമൻ പ്രജാപതിയാണ് സംഭവം പോലീസിനെ അറിയിച്ചത്. സംഭവം അന്വേഷിക്കുകയാണെന്നും , യുവതിയെ ഉടൻ പിടികൂടൂമെന്നും കോട്വാലി ഇൻസ്പെക്ടർ വിംലേഷ് കുമാർ സിംഗ് പറഞ്ഞു.